എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ചരിത്രവും ഡൽഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങൾ കൂട്ടിച്ചേർത്തു. ഒപ്പം ഈ വർഷം നടന്ന കുംഭമേളയും പുസ്‌തകത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്‌തകത്തിലാണ് ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയത്.
രണ്ട് പാഠപുസ്തകങ്ങളാണ് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിനുള്ളത്. ഇതിലെ ആദ്യ പുസ്‌തകമായ എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്‌തകത്തിൽ നിന്നാണ് മുഗൾ രാജാക്കന്മാരെ കുറിച്ചും ഡൽഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങൾ ഒഴിവാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് പാഠപുസ്‌തകം പരിഷ്‌കരിച്ചത് എന്നാണ് എൻസിഇആർടി പറയുന്നത്. പാഠപുസ്‌തകത്തിൽ അധ്യായങ്ങളുടെ പേരുകളിൽ ഉൾപ്പെടെ സംസ്‌കൃതം വാക്കുകളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
നേരത്തേ മൂന്നാം ക്ലാസിലേയും ആറാം ക്ലാസിലേയും പാഠപുസ്തകങ്ങൾ എൻസിഇആർടി പരിഷ്‌കരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ഏഴാം ക്ലാസിലെ പാഠപുസ്‌തകവും എൻസിഇആർടി പരിഷ്‌കരിച്ചിരിക്കുന്നത്.
നിലവിൽ പരിഷ്‌കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൻ്റെ ആദ്യഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം വൈകാതെ തന്നെ പുറത്തിറങ്ങും. ആ പുസ്തകത്തിലും സമാനമായ മാറ്റങ്ങളുണ്ടാകുമെന്നാണ് എൻസിഇആർടി വൃത്തങ്ങൾ പറയുന്നത്.