പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു. “എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ല മനുഷ്യനാകാൻ ശ്രമിക്കാം. പോയിട്ടു വരാം മക്കളേ.” – വേടൻ പറഞ്ഞു.
പെരുമ്പാവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ജാമ്യം അനുവദിച്ചത്. മനഃപൂർവം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടൻ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.