ഇസ്രയേലിനെതിരേ അതിർത്തികടന്നുള്ള ആക്രമണങ്ങൾ മൂന്നാം ദിവസത്തിലേക്കു കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇതിന്റെ പേരിൽ യുഎസിനെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും നൽകി. ജന്മദിനത്തിൽ ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.

ഏതെങ്കിലും വിധത്തിൽ ഇറാൻ ആക്രമിച്ചാൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും നിങ്ങൾക്ക് കാണേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘർഷം പശ്ചിമേഷ്യയിൽ പൂർണതോതിലുള്ള യുദ്ധമായി മാറാൻ സാധ്യതയുള്ളതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ സാമാധാനക്കരാറിലെത്തുവാൻ മധ്യവർത്തിയായി പ്രവർത്തിക്കാമെന്നും തനിക്ക് എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനെതിരായ ആക്രമണത്തിൽ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ആക്രമണത്തിൽ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. എങ്കിലും ഇറാന്റെ ആക്രമണത്തിൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക ആവർത്തിച്ചിരുന്നു. യുദ്ധത്തിൽ നേരിട്ട് കക്ഷിചേരില്ലെന്നും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള യുഎസ് പടക്കപ്പലായ ‘യുഎസ്എസ് തോമസ് ഹഡ്‌നർ മധ്യധരണ്യാഴിയിലേക്ക് നീങ്ങുന്നതിനെ ഇറാൻ ആശങ്കയോടെ കാണുന്നു. ഫോർദോയിലേതുപോലുള്ള ഇറാൻ്റെ ഭൂഗർഭ ആണവകേന്ദ്രങ്ങൾപോലും തകർക്കാൻ ശേഷിയുള്ള ബോംബുകൾ യുഎസിൻ്റെ പക്കലുണ്ട്. തങ്ങളുടെ ആക്രമണത്തിൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ യുഎസിന്റെ പശ്ചിമേഷ്യയിലെ വ്യോമതാവളങ്ങൾ ആക്രമിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. അമേരിക്ക തള്ളിക്കളഞ്ഞെങ്കിലും അവരുടെ സമ്മതത്തോടെയാണ് ഇസ്രയേൽ ആക്രമണത്തിനു മുതിർന്നതെന്നാണ് ഇറാന്റെ വിശ്വാസം.
