ഈ അധ്യയനവർഷം പ്രൈമറിക്ലാസുകളിലും പ്രഖ്യാപിച്ചിരിക്കുന്ന 220 പ്രവൃത്തിദിനം വിദ്യാഭ്യാസ അവകാശനിയമത്തിനെതിരാണ്. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 220 പ്രവൃത്തിദിനങ്ങളാക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
എന്നാൽ, 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥപ്രകാരം എൽ.പി. ക്ലാസുകളിൽ 800 മണിക്കൂർ (160 ദിവസം), യു.പി. ക്ലാസുകളിൽ 1000 മണിക്കൂർ (200 ദിവസം) എന്നാണുള്ളത്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ അധ്യയനമാണ് വിദ്യാഭ്യാസ അവകാശനിയമപരിധിയിൽ വരുന്നത്. നിയമപ്രകാരം ഒന്നുമുതൽ അഞ്ചുവരെ എൽ.പി.യും ആറു മുതൽ എട്ടുവരെ യു.പി.യുമാണ്. എന്നാൽ, കേരളത്തിൽ ഈ ക്രമം പാലിച്ചിട്ടില്ല.
കെ.ഇ.ആറിൽ പറയുന്ന പ്രകാരമുള്ള പ്രവൃത്തിദിനങ്ങളാണ് നടപ്പാക്കിയതെന്നും ഇത് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതെന്നുമാണ് സർക്കാർ വിശദീകരണം. പ്രവൃത്തിദിനം 220 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് ഒരു സ്കൂൾമാനേജർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി വിധിയുണ്ടായത്.
വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന് കെ.പി.എസ്.ടി.എ. ആരോപിച്ചു. വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകൾ കാണിച്ച് സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാണ്. അതിൽ ആറ്് ശനിയാഴ്‌ചകൾ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനമാണ്. ആ ദിവസങ്ങളിൽ അധ്യാപകർ സ്‌കൂളിൽ വരാതെ പരിശീലനത്തിൽ പങ്കെടുക്കണം. അങ്ങനെ വരുമ്പോൾ പ്രവൃത്തിദിനങ്ങൾ 214- ലേക്ക് ചുരുങ്ങും.