യുഎൻ രക്ഷാസമിതിയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉൾപ്പെടുത്തണമെന്ന പാകിസ്‌താന്റെ ആവശ്യത്തിന് തിരിച്ചടി. സമിതിയിലെ മറ്റ് അംഗങ്ങൾ പാകിസ്‌താൻ്റെ ആവശ്യത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഒരു കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം മാത്രമാണ് നൽകിയത്.
1267 ഉപരോധ കമ്മിറ്റി, 1540 ഉപരോധ കമ്മിറ്റി, 1988 താലിബാൻ കമ്മിറ്റി, 1373 കൗണ്ടർ ടെററിസം കമ്മിറ്റി എന്നീ നാലു കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്നാണ് പാകിസ്താൻ ആവശ്യപ്പെട്ടത്. എന്നാൽ താലിബാൻ കമ്മിറ്റിയിൽ അധ്യക്ഷസ്ഥാനം മാത്രമാണ് നൽകിയത്. അതിനൊപ്പം കൗണ്ടർ ടെററിസം കമ്മിറ്റിയിൽ ഉപാധ്യക്ഷസ്ഥാനവും അനുവദിച്ചു.

പാകിസ്‌താന്റെ ഈ ആവശ്യം യുഎൻ കമ്മിറ്റികളെ നിർണയിക്കുന്നത് വൈകിപ്പിച്ചുവെന്ന് വിമർശനമുണ്ട്. 2025 ജനുവരിയിൽ തന്നെ ഇത് തീർപ്പാകേണ്ടതായിരുന്നുവെന്നും എന്നാൽ പാകിസ്താൻ ഇത് അഞ്ചുമാസത്തോളം നീട്ടിക്കൊണ്ടുപോയെന്നും വിമർശനമുയർന്നു. പാകിസ്താന്റെ നിലപാടിനോട് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങൾക്ക് യോജിപ്പില്ല.

യുഎന്നിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങൾക്കും ഈ കമ്മിറ്റികളുടെ തലപ്പത്ത് വരാൻ ആഗ്രഹമില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ചൈന, ഫ്രാൻസ്, റഷ്യ, യു.കെ., യു.എസ്. എന്നീ രാജ്യങ്ങളാണ് യുഎന്നിലെ സ്ഥിരാംഗങ്ങൾ. യുഎൻ രക്ഷാസമിതിയിലെ കൗണ്ടർ ടെററിസം കമ്മിറ്റിയിൽ നേരത്തേ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.
