കാൻസറിനെ മറികടന്ന് ഒൻപത് മാസത്തിനിടെ മൂന്ന് ലോട്ടറി നറുക്കെടുപ്പുകളിൽ വിജയിയായി വയോധികൻ. കാനഡയിലെ ആൽബർട്ടിയിൽ ലെത്ബ്രിഡ്‌ജ് എന്ന പ്രദേശത്ത് താമസിക്കുന്ന ഡേവിഡ് സെർക്കിനാണ് ആ ഭാഗ്യവാൻ. 15.6 കോടിയാണ് (2.5 മില്യൺ ഡോളർ) മൂന്ന് ലോട്ടറികളിൽനിന്നും ലഭിച്ച സമ്മാനത്തുക.
ഓഗസ്റ്റ് 20-ന് നടന്ന LOTTO MAX നറുക്കെടുപ്പിൽ 500,000 ഡോളറും നവംബർ 16-ന് നടന്ന LOTTO 6/49 നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളറുമാണ് ഇയാൾ നേടിയത്. മെയ് മൂന്നിലെ ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിൽ ഡേവിഡ് ഒരു മില്യൺ ഡോളർ നേടിയതായി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ (WCLC) അറിയിച്ചു.

ജാക്ക്പോട്ട് നേടാനുള്ള സാധ്യത 33,294,800-ൽ ഒന്ന് ആണെന്നാണ് WCLC പറയുന്നത്. ഡേവിഡ് അത് മറികടന്നു. 1982-ൽ ലോട്ടോ 6/49 ആരംഭിച്ചതുമുതൽ അതിൻ്റെ ദീർഘകാല കളിക്കാരനായിരുന്നു ഡേവിഡ്.
ടിക്കറ്റുകൾ വാങ്ങി വിജയിയെ കണ്ടെത്താൻ പരിശോധിക്കുന്നത് താൻ വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് ഡേവിഡ് പറയുന്നു.
ടിക്കറ്റെടുത്തു കഴിഞ്ഞ് ജയിച്ചാൽ നിങ്ങൾ സന്തോഷവാനാകും. ജയിച്ചില്ലെങ്കിൽ വീണ്ടും ശ്രമിക്കാൻ നിങ്ങൾക്കാകും. ഞാൻ ഗ്യാസുവാങ്ങാൻ പോയപ്പോഴാണ് ഈ ടിക്കറ്റെടുത്തത്, ഡേവിഡ് പറഞ്ഞു.

ഇതെപ്പോഴും സംഭവിക്കുമെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ ടിക്കറ്റ് വാങ്ങുന്നത് ഇപ്പോഴും ഇഷ്ടമാണെന്നും ഡേവിഡ് ഉറപ്പിക്കുന്നു. ഞാൻ റിട്ടയേർഡ് ആയി, കാൻസറിനെ അതിജീവിച്ചു. എല്ലാത്തിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
പത്ത് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് 250,000 ഡോളർ ലോട്ടറിയടിച്ചിരുന്നു.
