നിലമ്പൂരിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തെ വന്യജീവി ആക്രമണവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. സംഭവത്തെ രാഷ്ട്രീയവൽകരിക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന് തെളിവാണ് എ. വിജയരാഘവൻ അടക്കമുള്ളവരുടെ വാഹനം തടഞ്ഞ പ്രവർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിനെതിരെ സംസാരിക്കാൻ ഒന്നും ലഭിക്കാത്ത സമയത്ത്, വീണുകിട്ടിയ അവസരം പോലെ കോൺഗ്രസ് പാർട്ടി നിലമ്പൂരിലെ അപകടത്തെ ഉപയോഗപ്പെടുത്തുന്നതായി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ മുതലെടുക്കലിന് വേണ്ടി ഇടതുപക്ഷ മുന്നണിയേയും അതിൻ്റെ നേതാക്കളേയും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ശരിയായ നിലപാടല്ല. ഇതിന് പിന്നിൽ ഒരു ഗൂഢാലോചനാ സംഘം തന്നെയുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.

‘കെഎസ്ഇബി എത്രയെന്നുവെച്ച് ഇത്തരം പരിശോധനകൾ നടത്തും. നിലമ്പൂരിലെ അപകടത്തിൽ പഞ്ചായത്ത് മെമ്പറടക്കം കുറ്റക്കാരാണ്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. ഇവർക്കെല്ലാമെതിരെ അന്വേഷണം വരണം, പരിശോധനകൾ നടക്കണം. ഇത്തരം അപകടങ്ങൾ ഇതിനുമുമ്പും അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും പഞ്ചായത്ത് മെമ്പർ ഇതിൽ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ല. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണ്,’ ഗോവിന്ദൻ ആരോപിച്ചു.

‘പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചാൽ ഇതിനുപിന്നിലെ ഗൂഢാലോചന പുറത്തുവരും. ആരൊക്കെയായി ബന്ധപ്പെട്ടിട്ടാണ് ഈ സംഭവം നടന്നത് എന്ന സത്യം അതോടെ പുറത്തുവരും. അതുകൊണ്ടാണ് പ്രതിയുടെ ഫോൺ പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞത്,’ എം.വി. ഗോവിന്ദൻ പറഞ്ഞു. വൈദ്യുതി കട്ടെടുത്ത്, അപകടമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നിലമ്പൂരിൽ നടന്നിരിക്കുന്നതെന്നും കർഷകരുടെ പ്രശ്നങ്ങളുമായി ഈ അപകടത്തിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
