രാജ്യത്തെ കോവിഡ് കേസുകൾ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 6,133 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കർണാടക-2 കേരളം-3, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് മരണനിരക്കുകൾ.

കോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. നിലവിൽ 1950 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, വെസ്റ്റ് ബെം ഗാൾ, ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലാണ്.
ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.
