സിനിമാസംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ ധാരണലംഘിച്ചതിന് പിന്നാലെ വിപിൻകുമാറുമായുള്ള പ്രശ്‌നത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരസംഘടനയായ ‘അമ്മ’. കൂടെനടന്ന് കുതികാൽ വെട്ടിയവനോട് മാപ്പുപറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്ക്കോ ഇല്ലെന്നാണ് അമ്മയുടെ പ്രതികരണം.
‘അമ്മ’യുടെ ഔദ്യോഗികസാമൂഹികമാധ്യമങ്ങളിലൂടെയാണ് വിശദീകരണം. ഇതാണ് വിഷയത്തിൽ സംഘടനയുടെ നിലപാടെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും ‘അമ്മ’ വ്യക്തമാക്കി.

ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് മുൻമാനേജറായ വിപിൻകുമാർ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾ പരസ്യമായത്. തുടർന്ന് പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തെത്തി. പ്രശ്‌ങ്ങൾ പരിഹരിക്കാൻ താരസംഘടനയായ ‘അമ്മ’യുടേയും സിനിമ തൊഴിലാളി സംഘടനയായ ‘ഫെഫ്‌ക’യുടേയും നേതൃത്വത്തിൽ സമവായചർച്ച നടന്നിരുന്നു.
ഓഫീസിൽവെച്ചുനടന്ന ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായതായി ഫെഫ് ജനറൽ സെക്രട്ടറി ബി. ഉണ്ണി കൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ, ഒരുമാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ, ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പുപറഞ്ഞുവെന്ന് വിപിൻകുമാർ അവകാശപ്പെട്ടിരുന്നു.

‘അമ്മ’യുടെ പരസ്യപ്രതികരണത്തിന് പിന്നാലെ വിപിൻകുമാറിനെ തള്ളി ഫെഫ്കയും രംഗത്തെത്തി. വിപിനെതിരേ അച്ചടക്കനടപടിയുണ്ടാവുമെന്ന് ബി. ഉണ്ണികൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉണ്ണി മുകുന്ദൻ മാപ്പുപറഞ്ഞുവെന്ന വിപിൻകുമാറിൻ്റെ അവകാശവാദം ശരിയല്ലെന്ന് ഫെഫ്ക്‌ക വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ നൽകിയത് അച്ചടക്കലംഘനവും ചർച്ചയിലെ ധാരണകൾക്ക് വിപരീതവുമാണ്. വിപിൻ ധാരണലംഘിച്ച സാഹചര്യത്തിൽ സംഘടനാപരമായി യാതൊരു സഹകരണവുമുണ്ടാവില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
