മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തിൽ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന ആവശ്യവുമായി നടൻ ജി. കൃഷ്ണകുമാർ. വിഷയത്തിൽ വാദി തങ്ങളാണ്. കുഴപ്പമുണ്ടെന്ന് മനസ്സിലായതോടെ അവർ ജാതി കാർഡ് ഉപയോഗിച്ചുവെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
‘ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ തീരുന്ന വിഷയമേ ഇവിടുള്ളൂ. പണം എടുത്തിട്ടുണ്ടെന്നാണ് അവർ തന്നെ പറയുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇത് അന്വേഷിക്കാത്തത്. പോലീസ് സംവിധാനം ശരിയായാണ് പ്രവർത്തിച്ചത്. എന്നാൽ, ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതിൽ കാണുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ചിലപ്പോൾ രാഷ്ട്രീയപരമായി വ്യത്യസ്‌തമായി ചിന്തിക്കുന്ന വ്യക്തിയാകാം അദ്ദേഹം. ഇതിൽ മതവും രാഷ്ട്രീയവും ഒന്നും കലർത്താൻ പാടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ വരുമ്പോൾ അദ്ദേഹം നിഷ്പക്ഷമായി വേണം അന്വേഷിക്കണം. വാദി ഞങ്ങളാണ്. ഞങ്ങൾ നൽകിയ പരാതിയിന്മേൽ കൗണ്ടർ കേസ് ആണ് അവർ നൽകിയത്. എന്നാൽ, അതിന് പിന്നാലെയാണ് ഇപ്പോഴുള്ള ഈ നടപടിയൊക്കെയുണ്ടാകുന്നത്.
കൃത്യമായി കുഴപ്പമുണ്ടെന്ന് മനസ്സിലായപ്പോൾ അവർ ജാതി കാർഡ് എടുത്ത് ഉപയോഗിച്ചു. മത്സ്യത്തൊഴിലാളികളുടെ മേഖലയായ വലിയതുറ വരുന്ന പ്രദേശത്താണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവിടെയാണ് പ്രവർത്തിച്ചത്. മക്കൾ ജാതിയും മതവും നോക്കിയല്ല ജോലിക്ക് ആളുകളെ എടുക്കുന്നത്. ജനങ്ങൾക്ക് മതവും ജാതിയും തിരിച്ചറിയില്ല. ഇന്നേവരെ ജാതിയോ മതവോ നോക്കിയല്ല ആളുകളെ ജോലിക്കെടുത്തത്.

ഞങ്ങൾ വിവാഹംചെയ്‌തത് ജാതി നോക്കാതെയാണ്. മക്കൾ വിവാഹംചെയ്തതിരിക്കുന്നതും അങ്ങിനെയാണ്. മറ്റ് മക്കൾ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നും അറിയില്ല. തീർത്തും ജീവിതത്തിൽ ജാതിയും മതവും ചിന്തിച്ചിട്ടില്ല’, കൃഷ്ണകുമാർ പറഞ്ഞു.
ശനിയാഴ്ചയാണ് കൃഷ്‌ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ദിയ കൃഷ്ണകുമാറിൻ്റെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെ, കൃഷ്ണകുമാറുംജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
