റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ പതിനെട്ട് വർഷത്തെ ഐപിഎൽ ട്രോഫി വരൾച്ചയ്ക്കാണ് ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം അന്ത്യം കുറിച്ചത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ കിരീടനേട്ടം. മുൻകാലത്ത് ടീമിന്റെ നെടുന്തൂണായി നിലകൊണ്ടിരുന്ന ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സും ആ നിമിഷങ്ങൾ കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം, ദക്ഷിണാഫ്രിക്കയിലേക്കുള്ള മടക്കത്തിനിടെ ഡിവില്ലിയേഴ്സ‌് ആർസിബി ആരാധകർക്കായി ഒരു കത്തെഴുതിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയപരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതോടെ അത് പങ്കുവെയ്ക്കാൻ മുൻതാരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആ കത്ത് പങ്കുവെച്ചിരിക്കുകയാണ് ഡിവില്ലിയേഴ്സ്.

പ്രിയപ്പെട്ട ആർസിബി കുടുംബമേ, കഴിഞ്ഞ രാത്രി എന്നത് വാക്കുകൾക്ക് പൂർണ നീതി പുലർത്താൻ കഴിയാത്ത ഒന്നായിരുന്നു. പക്ഷേ, ഹൃദയം സംസാരിക്കാൻവേണ്ടി വെമ്പൽ കൊള്ളുമ്പോൾ ഞാൻ അതിന് ശ്രമിക്കും. ഞാൻ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ സൂര്യൻ ആകാശരേഖയ്ക്ക് താഴെയായി അസ്‌തമിച്ചിരുന്നു. പക്ഷേ, ആർസിബിയുടെ ചുവപ്പ് അപ്പോഴും ചക്രവാളത്തിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്നതായി തോന്നി. ഒരു നിഷ്‌പക്ഷ വേദിയാണെന്നാണ് അവർ പറഞ്ഞത്. പക്ഷേ, ആളും ആരവവും ജഴ്‌സികളും പതാകകളും ഛായം പൂശിയ മുഖങ്ങളും കണ്ടപ്പോൾ ഇത് വീടാണെന്ന് എനിക്ക് മനസ്സിലായി’ -ഡിവില്ലിയേഴ്സ‌് എക്‌സിൽ പങ്കുവെച്ചു.

വെറുമൊരു ക്രിക്കറ്റ് മത്സരമല്ല ഞാൻ കണ്ടത്, മറിച്ച്, വിശ്വാസത്തിന്റെയും നേരിട്ട പരാജയങ്ങളുടെയും അദ്ഭുതങ്ങളുടെയും ഇതുവരെ ഒരു ട്രോഫിക്കും നൽകാൻ കഴിയാത്ത അചഞ്ചലമായ വിശ്വസ്‌തതയുടെയും പര്യവസാനമായിരുന്നു അത്. എനിക്ക് കുടുംബമായി മാറിയ ആർസിബി ഐപിഎൽ ചാമ്പ്യന്മാരായിരിക്കുന്നു. അത് പറയുമ്പോൾ സന്തോഷമുണ്ട്. വിരാട് എന്റെ മുന്നിൽ വളരെ അകലെയായി നിൽക്കുന്നു. ഞങ്ങളുടെ കണ്ണുകൾ ചെറിയൊരു നിമിഷത്തേക്ക് മാത്രം കണ്ടുമുട്ടി, അത്രയേ വേണ്ടിവന്നുള്ളൂ. ഞങ്ങൾക്ക് വാക്കുകൾ ആവശ്യമില്ലായിരുന്നു. ആ കൈമാറ്റത്തിൽതന്നെ എല്ലാമുണ്ട്. വർഷങ്ങൾ, നഷ്ടസ്വപ്‌നങ്ങൾ, ഈ സ്വപ്‌നത്തിനായി ഞങ്ങൾ തോളിലേറ്റിയ ഭാരങ്ങൾ…’ ആർസിബിയിൽ കോലിക്കൊപ്പം പിന്നിട്ട വഴികളെക്കുറിച്ച് ഡിവില്ലിയേഴ്‌സ് പങ്കുവെച്ചു.
