എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയനിലപാട് ഉള്ളവരാണെന്നും അത് പറയുന്നതിൽ എന്തുതെറ്റാണ് ഉള്ളതെന്നും എം. സ്വരാജ്. തിരഞ്ഞെടുപ്പിൽ സ്വരാജിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച എഴുത്തുകാർക്കുനേരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദമാക്കുകയായിരുന്നു അദ്ദേഹം. ഒരു കൃതി സമൂഹത്തിലും നിയമനിർമാണത്തിലും സ്വാധീനം ചെലുത്തുന്നത് എങ്ങനെയെന്ന് വിഖ്യാത എഴുത്തുകാരായ അപ്റ്റൻ സിൻക്ലയറിനെയും ഹാരിയറ്റ് ബീച്ചറെയും കുമാരനാശാനെയും ഉദാഹരിച്ചുകൊണ്ട് അദ്ദേഹം വിശദമാക്കി. സ്വരാജിന്റെ പ്രതികരണത്തിലേക്ക്…
സാംസ്കാരിക പ്രവർത്തകരായാൽ, എഴുത്തുകാരായാൽ അവർക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പാടില്ല എന്നാരാണ് പറഞ്ഞത്? ലോകത്തെ എല്ലാ കൃതികളും അതത് കാലഘട്ടത്തോട് സംവദിക്കുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ സാമൂഹികമാറ്റത്തിൽ കലാസൃഷ്ടികൾക്കുള്ള പങ്ക് എത്ര വളരെ വലുതാണ്! ലോകസാഹിത്യചരിത്രം പരിശോധിച്ചാൽതന്നെ നമുക്കത് കാണാൻ സാധിക്കും.

വർഷങ്ങൾക്കുമുമ്പ് അപ്റ്റൻ സിൻക്ലയർ എഴുതിയ നോവലായിരുന്നു ‘ദ ജംഗിൾ’. ഒരു സോഷ്യലിസ്റ്റ് എഴുത്തുകാരനായി അറിയപ്പെട്ട ആളായിരുന്നു അപ്റ്റൻ സിൻക്ലയർ. ‘ദ ജംഗിൾ’പുറത്തുവന്നതിനുശേഷമാണ്, 1905-ലാണ് ആ നോവൽ വരുന്നത്, അമേരിക്കയിലെ ഭക്ഷ്യവ്യവസായ രംഗത്തുള്ള പലപ്രശ്‌നങ്ങളും തൊഴിൽ ചൂഷണവും അതുപോലെ തന്നെ ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളുമൊക്കെ പൊതുസമൂഹത്തിൽ ചർച്ചയായത്. അതിനെത്തുടർന്ന് രൂപപ്പെട്ടുവന്ന വലിയ ജനകീയാഭിപ്രായത്തിൻ്റെ മുന്നിലാണ് തൊട്ടടുത്തവർഷം അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷാനിയമം അംഗീകരിക്കപ്പെട്ടത്. ഒരു നോവൽ സൃഷ്‌ടിച്ച ചർച്ചകളുടെ പരിസരത്താണ് അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ ഭക്ഷ്യസുരക്ഷാനിയമം വരുന്നത്!
പിന്നീടൊരു വ്യാഴവട്ടത്തിനുശേഷം അപ്റ്റൻ സിൻക്ലയർ തന്നെ എഴുതിയ മറ്റൊരു കൃതിയായിരുന്നു ‘ദ ബ്രാസ് ചെക്ക്.’ മാധ്യമപ്രവർത്തനരംഗത്തെ അനഭിലഷണീയമായ ചില പ്രവണതകളെ അതിശക്തമായി വിമർശിക്കുന്ന കൃതിയായിരുന്നു അത്. ആ കൃതി പുറത്തുവന്നതിൻ്റെ തൊട്ടടുത്ത വർഷമാണ് അമേരിക്കയിലെ മാധ്യമപ്രവർത്തകർക്കുള്ള ആദ്യത്തെ പൊതുനിയമാവലി വന്നത്. ഞാൻ സൂചിപ്പിച്ചത് ഒരു സാഹിത്യകൃതി എങ്ങനെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു, എങ്ങനെ നിയമനിർമാണത്തിലേക്ക് നയിക്കുന്നു, എന്നാണ്. 1850-ൽ ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റോവ് എഴുതിയ ‘അങ്കിൾ ടോംസ് ക്യാബിൻ’ എന്ന വിശ്വവിഖ്യാതമായ കൃതി പുറത്തിറങ്ങിയപ്പോഴാണ് വർണവിവേചനത്തിനെതിരായി, അടിമത്വത്തിനെതിരായി വലിയ പ്രതിഷേധം ശക്തിപ്പെടുകയും ഒരു മൂവ്മെന്റായി മാറുകയും ചെയ്തത്. അവസാനം നിയമംമൂലം അടിമത്തം നിരോധിച്ചു. അതിനുശേഷം വൈറ്റ് ഹൗസിലെത്തിയ ഗ്രന്ഥകാരിയെ ചൂണ്ടി അബ്രഹാം ലിങ്കൺ പറഞ്ഞത് ഈ വനിതയാണ് മഹത്തായ ഈ യുദ്ധം തുടങ്ങിവെച്ചത് എന്നായിരുന്നു. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് അബ്രഹാം ലിങ്കൺ തന്നെ ഒരു സാഹിത്യകൃതിയുടെ സ്വാധീനം വ്യക്തമാക്കി.

ഇങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിച്ചതിൽ വലിയ പങ്ക് സാഹിത്യകൃതികളും കലാസൃഷ്ടികളും വഹിച്ചിട്ടുണ്ട്. ഇവിടെയും ജാതീയതയ്ക്കെതിരായ സമരത്തിൽ ആശാന്റെ കൃതികൾ വഹിച്ച പങ്ക്-ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും വഹിച്ച പങ്ക്-എത്ര വലുതാണ്!
തങ്ങളുടെ കൃതികളിലെല്ലാം ശക്തമായ രാഷ്ട്രീയ നിലപാട് ഓരോരുത്തരും മുന്നോട്ട് വെച്ചിട്ടുണ്ട്. എഴുത്തുകാരും കലാകാരന്മാരുമെല്ലാം രാഷ്ട്രീയ അഭിപ്രായമുള്ളവരും നിലപാട് ഉള്ളവരുമാണ്. അത് പറയുന്നതിൽ എന്തുതെറ്റാണുള്ളത്?

‘നിലമ്പൂരിൽ എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ചെയ്യുമായിരുന്നു’ എന്ന് ആദ്യം പറഞ്ഞത് പ്രമുഖനായ കവി സച്ചിദാനന്ദനാണ്. അദ്ദേഹം സമീപകാലത്തുപോലും എൽ.ഡി.എഫ് സർക്കാറിനെ ശക്തമായി വിമർശിച്ചിട്ടുള്ള ആളല്ലേ? വിമർശനങ്ങൾ തുടരുന്നയാളുമാണ്. അവരെപ്പോലുള്ളവരുടെ വിമർശനങ്ങളെ ഞങ്ങൾ മാനിക്കാറുമുണ്ട്. അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിനുശേഷം മറ്റു ചിലരും കൂടി ഇതേ അഭിപ്രായം പറഞ്ഞു. അത് സഹിക്കുന്നില്ല! എഴുത്തുകാർക്ക് സ്ഥാനമാനങ്ങൾ കിട്ടാൻ വേണ്ടിയാണ് എന്ന് മറ്റൊരു സാഹിത്യകാരൻ പറയുന്നു. അഭിപ്രായം പറയാതെ മിണ്ടാതിരിക്കണമെന്ന് പറയാൻ ആർക്കാണ് അവകാശമുള്ളത്? എന്തുസ്ഥാനമാനമാണ് ഈ കാലത്ത് എന്നെ പിന്തുണച്ചതുകൊണ്ട് അവർക്ക് കിട്ടാൻ പോകുന്നത്?
ഹരിതാ സാവിത്രി എന്നൊരു എഴുത്തുകാരി അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ അവർ വേട്ടയാടപ്പെട്ടപ്പോൾ നവമാധ്യമങ്ങളിലൂടെ അവർക്ക് തന്റെ രാഷ്ട്രീയം വിശദീകരിക്കേണ്ടിവന്നു. അവരുടെ ഏറ്റവും പുതിയ കൃതിയായ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കുർബാൻ എന്ന നോവൽ, വായിച്ചുകഴിഞ്ഞാൽ അവരുടെ രാഷ്ട്രീയം എന്താണ് എന്നറിയാൻ കഴിയും. മനുഷ്യാവകാശ പ്രശ്‌നങ്ങളെ സംബന്ധിച്ച്, പീഡിപ്പിക്കപ്പെടുന്ന മനുഷ്യരെ സംബന്ധിച്ച് തീഷ്ണമായ അവരുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള ഒരാളെയാണ് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതെല്ലാം വളരെ വിചിത്രമായിട്ടുള്ള കാര്യമാണ്. ഉൾക്കൊള്ളാനും പ്രയാസമാണ്.
