കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്‌ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.

മന്ത്രി പി. രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി ആദരാഞ്ജലികൾ അർപ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോയി.

ജൂൺ ഒൻപതാം തീയതിയാണ് ഖത്തറിൽനിന്ന് വിനോദസഞ്ചാരത്തിന് കെനിയയിലേക്ക് പോയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് എഴു മണിയോടെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽനിന്നും 150 കിലോമീറ്റർ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേൽ മറിയുകയായിരുന്നു.

