ഇന്ത്യയിലെ സ്വകാര്യ കേബിൾ ടെലിവിഷൻ വരിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ ഉണ്ടായത് കനത്ത ഇടിവ്. ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എഐഡിസിഎഫ്) നടത്തിയ സർവേ പ്രകാരം രാജ്യത്തെ പേ-ടിവി വരിക്കാരുടെ എണ്ണം, 2018-ലെ 15.1 കോടിയിൽനിന്ന് 2024-ൽ 11.1 കോടിയായി കുറഞ്ഞു. 2030-ഓടെ ഇത് 7.1 കോടിയെത്തുമെന്നാണ് അനുമാനം.
ചാനലുകളുടെ വരിച്ചെലവ് കൂടിയതും ഒടിടി, കേന്ദ്രസർക്കാരിനു കീഴിലുള്ള സൗജന്യ ടെലിവിഷൻ സേവനമായ ഡിഡി ഫ്രീ ഡിഷ് എന്നിവയുടെ വർധിച്ചുവരുന്ന സ്വീകാര്യതയുമാണ് ഇതിനുപിന്നിൽ.

പേ-ടിവി സബ്സ്ക്രിപ്ഷനുകളിൽ ഉണ്ടായ കുറവ് മേഖലയിലെ തൊഴിൽനിരക്കിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2018-നും 2025-നും ഇടയിൽ 5.7 ലക്ഷം പേർക്ക് ജോലി നഷ്‌ടപ്പെട്ടതായാണ് കണക്ക്.
രാജ്യത്തെ നാല് പ്രധാന ഡിടിഎച്ച് സേവനദാതാക്കളുടെയും 10 കേബിൾ ടിവി സേവനദാതാക്കളുടെയും വരുമാനത്തിൽ 16 ശതമാനത്തിലധികം ഇടിവുണ്ടായി. ഇതോടെ ലാഭത്തിൽ 29 ശതമാനം കുറവുണ്ടായി. 2018-19 സാമ്പത്തികവർഷം ഇവരുടെ ആകെ വരുമാനം 25,700 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തികവർഷം ഇത് 21,500 കോടിയായി കുറഞ്ഞു. ഇതേ കാലയളവിലെ ലാഭം 4,400 കോടിയിൽനിന്ന് 3,100 കോടിയായി ചുരുങ്ങി.

രാജ്യവ്യാപകമായി 28,181 ലോക്കൽ കേബിൾ ഓപ്പറേറ്റർമാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവേ നടത്തിയത്. അതേസമയം, രാജ്യത്ത് കേബിൾ ടെലിവിഷൻ എത്താത്ത 10 കോടിയിലധികം കുടുംബങ്ങളുണ്ട്. ഇവിടേക്ക് കുറഞ്ഞനിരക്കിലുള്ള പ്ളാനുകൾ വഴി സേവനം എത്തിക്കുകയും നിലവിലുള്ള ഡിഡി ഫ്രീ ഡിഷ് ഗുണഭോക്താക്കളെ പേ-ടെലിവിഷനിലേക്ക് എത്തിക്കുന്നതിലൂടെയും പ്രതിസന്ധി തരണംചെയ്യാനാകുമെന്നാണ് സ്വകാര്യ സേവനദാതാക്കളുടെ കണക്കുകൂട്ടൽ.

