നിർണായക തെളിവായ സാക്ഷിമൊഴി ഹിന്ദിയിൽ സമർപ്പിച്ചതിനെത്തുടർന്ന് മയക്കുമരുന്നു കേസ് പ്രതിയെ തമിഴ്‌നാട്ടിലെ കോടതി വെറുതേവിട്ടു. ഇംഗ്ലീഷോ തമിഴോ തർജമയില്ലാതെ സമർപ്പിച്ച മൊഴി വായിച്ചു മനസ്സിലാക്കാനാവില്ലെന്നതും അന്വേഷണത്തിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രത്യേക കോടതി ജഡ്‌ജി എസ്. ഗോവിന്ദരാജൻ പ്രതിയെ കുറ്റവിമുക്തനാക്കിയത്.

കൂറിയറിൽ അയച്ച പാവകൾക്കുള്ളിൽ 4.6 കിലോഗ്രാം ഹാഷിഷ് ഒളിച്ചുകടത്തിയെന്ന കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്ത് കൊൽക്കത്ത സ്വദേശി നാഗ് നാരായൺ പ്രസാദാണ് പ്രോസിക്യൂഷന്റെറെ വീഴ്‌ചകാരണം ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടത്. ചെന്നൈയ്ക്കടുത്ത് ഇക്കാട്ടുതങ്കളിൽനിന്ന് 2021-ലാണ് ബംഗാളിയായ ഒരാളുടെ വിലാസത്തിൽ അയക്കാൻ നൽകിയ കൂറിയറിൽനിന്ന് മയക്കുമരുന്നു കണ്ടെത്തിയത്. എക്സ‌്‌റേ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് എൻസിബി വിദഗ്‌ധപരിശോധന നടത്തി, ഹാഷിഷാണെന്ന് സ്ഥിരീകരിച്ചു.

കൂറിയർ സ്ഥാപനത്തിലെ രഞ്ജിത് സിങ് എന്നയാളുടെ മൊഴി പ്രകാരമാണ് നാഗ് നാരായൺ പ്രസാദിനെ അറസ്റ്റുചെയ്‌തത്. കൂറിയർ അയച്ചത് ഇയാളാണെന്നാണ് മൊഴിയെങ്കിലും രസീതിൽ പ്രസാദിൻ്റെ പേരോ വിലാസമോ ഇല്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയെങ്കിലും അത് സാക്ഷ്യപ്പെടുത്തുകയോ തിരിച്ചറിയൽ പരേഡ് നടത്തുകയോ ചെയ്‌തില്ല. പ്രസാദിന്റെ പക്കൽനിന്ന് മയക്കുമരുന്ന് കണ്ടെത്താനായതുമില്ല.

പ്രതിക്കെതിരേയുള്ള ഏക തെളിവായ സാക്ഷിമൊഴി ഹിന്ദിയിലാണ് രേഖപ്പെടുത്തിയത്. ഇംഗ്ലീഷിലേക്കോ തമിഴിലേക്കോ തർജമ ചെയ്യാതെയാണ് അത് ഹാജരാക്കിയത്. ഇതെല്ലാം പരിഗണിച്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.
