രാജ്യത്തെ നടുക്കിയ എ.ഐ 171 വിമാന അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു ദശാബ്ദത്തിടെ ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ഒരു രാജ്യമാണെന്നും. അവർ ഈ ദുരന്തത്തെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ എന്താവശ്യമുണ്ടായാലും യു.എസ് എത്രയും പെട്ടെന്ന് സഹായത്തിനുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. വിമാന അപകടത്തിന്റെ കാരണം ഇതു വരെ വ്യക്തമാവാത്ത സാഹചര്യത്തിൽ എൻജിൻ തകരാറിനായിരിക്കും സാധ്യത എന്ന അഭിപ്രായം വീഡിയോകളുടെ അടിസ്ഥാനത്തിൽ ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന വിമാനപകടത്തിൽ 230 യാത്രക്കാരും 12 ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിൽ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നതായും ഇത് അപകടത്തിൻ്റെ വ്യാപ്‌തി കൂട്ടിയതായും സംഭവസ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. ആളിക്കത്തിയ തീ താപനില അനിയന്ത്രിതമായി ഉയർത്തിയത് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. അപകടത്തെ അതിജീവിച്ച ഏക വ്യക്തിയെ ആശുപത്രിയിൽ സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം മിനിറ്റുകൾക്കുള്ളിൽ സമീപത്തെ ഗവൺമെൻ്റ് ഹോസ്‌പിറ്റലിൻ്റെ ഹോസ്റ്റലിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിൽ 169 ഇന്ത്യക്കാരടക്കം 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. തകർന്നുവീണ കെട്ടിടത്തിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. ആകെ 294 മരണമാണ് സ്ഥിരീകരിച്ചത്.

