തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് നിർണ്ണായക നേട്ടം.
ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഫേസ് ബുക് പോസ്റ്റ് ചുവടെ :-
അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗവുമായി ബന്ധപ്പെട്ട് കേരളം സുപ്രധാനമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. പിസിആര്‍ വഴി രോഗ നിര്‍ണയവും സ്ഥിരീകരണവും ഇനി കേരളത്തില്‍ തന്നെ നടത്താം. ഇതിനുള്ള സങ്കേതങ്ങള്‍ കേരളം വികസിപ്പിച്ചെടുത്തു. ലോകത്ത് ഉയർന്ന മരണനിരക്കുള്ള രോഗങ്ങളിൽ ഒന്നാണിത് (98%). കേരളത്തിൽ ഈ രോഗത്തിന്‍റെ മരണനിരക്ക് 23% മാത്രമാണ്. ലോകത്ത്തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്. വികസിത രാജ്യങ്ങളില്‍ പോലും അമീബയുടെ തരം അനുസരിച്ച് മരണനിരക്ക് 70 ശതമാനം മുതല്‍ 98 ശതമാനം വരെയാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്‍റെ പ്രധാനകാരണം രോഗനിർണയമാണ്. അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ മരണ നിരക്ക് കുറയ്ക്കാന്‍ രോഗ നിര്‍ണയം എത്രയും പെട്ടെന്ന് നടത്തേണ്ടതുണ്ട്. കേരളത്തില്‍ മസ്തിഷ്ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികള്‍ക്കും അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് പരിശോധന നടത്തിയത് കൊണ്ടാണ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കാനും അതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചത്.

അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ഈ രണ്ട് വർഷത്തിനുള്ളിൽ ഗൈഡ് ലൈന്‍ പുറത്തിറക്കുകയും പ്രോട്ടോകോൾ തീരുമാനിക്കുകയും ശില്പശാല സംഘടിപ്പിച്ച് വിദഗ്ധസമിതി പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. പിസിആർ ടെസ്റ്റ് നടത്തി രോഗനിർണയം നടത്തുന്നതിന് രാജ്യത്ത് വളരെ കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഈ സംവിധാനം ഇപ്പോള്‍ കേരളവും വികസിപ്പിച്ചു. അഞ്ചുതരം അമീബകളെ കണ്ടെത്താനുള്ള സങ്കേതവും നമ്മൾ വികസിപ്പിച്ചിരിക്കുന്നു. രോഗനിർണയത്തിലും ചികിത്സയിലും ഗവേഷണത്തിലും ഇത് സഹായിക്കും. മണിക്കൂറുകൾ കൊണ്ട് ഇനി ഫലം അറിയാം. മോളിക്യുലാര്‍ ലാബ് സമയബന്ധിതമായി സജ്ജമാക്കുകയും രോഗനിര്‍ണയം സാധ്യമാക്കുകയും ചെയ്തത് തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ആണ്. ഡയറക്ടർ ഡോ. സുനിജയ്ക്കും ടീമിനും മെഡിക്കല്‍ കോളേജുകളിലെ മൈക്രോബയോളജി ടീമിനും അഭിനന്ദനങ്ങൾ.
