ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് ജയിൽശിക്ഷ അനുഭവിച്ച വ്യക്തി ഉൾപ്പെടെ യുഎസിൽനിന്നുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇസ്മായിൽ റോയർ, ഹംസ യൂസുഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതിയിൽ അംഗങ്ങളാക്കിയത്.
2000-ൽ പാകിസ്‌താനിൽ നടന്ന ലഷ്‌കറെ തൊയ്ബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളയാളാണ് ഇസ്‌മായിൽ. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് 13 കൊല്ലത്തോളം ഇയാൾ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. യുഎസിനെതിരേ യുദ്ധ ആസൂത്രണം, അൽ ഖ്വയ്‌ദയ്ക്കും ലഷ്കറെ തൊയ്ബയ്ക്കും സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് 2003-ൽ ഇസ്മായിലിനെതിരേ ചുമത്തപ്പെട്ടിരുന്നത്. 2004-ൽ കുറ്റം സമ്മതിച്ച ഇസ്മായിലിന് 20 കൊല്ലത്തെ ശിക്ഷ ലഭിച്ചു. 13 കൊല്ലം ഇയാൾ ശിക്ഷ അനുഭവിച്ചതായി ദ വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

സേയ്‌ടുണ കോളേജിൻ്റെ സഹസ്ഥാപകനായ ഷേഖ് ഹംസ യൂസുഫിനും ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. നിലവിൽ റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്ലാം ആൻഡ് റിലീജിയസ് ഫ്രീഡം ആക്ഷൻ ടീം ഡയറക്‌ടറാണ് ഇസ്‌മായിൽ. 2000-ൽ ആണ് ഇയാൾ ഇസ്ലാം മതം സ്വീകരിച്ചത്. മുൻപ് റെൻഡെൽ റോയർ എന്നായിരുന്നു പേര്. ഇസ്‌മായിലിൻ്റെ നിയമനത്തെ ‘ഭ്രാന്ത്’ എന്നാണ് ട്രംപിന്റെ അടുത്ത അനുയായി ആയ ലാറ ലൂമർ വിശേഷിപ്പിച്ചത്.