ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്‌താൻ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകൾ ഇന്ത്യ തകർത്തതായി പ്രതിരോധവൃത്തങ്ങൾ. പാക് പ്രകോപന സാധ്യതകളെ മുൻകൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യ എസ്-400 ട്രയംഫ് സംവിധാനം, ബരാക്-8, ആകാശ് മിസൈൽ, ഡിആർഡിഒയുടെ ആൻ്റി-ഡ്രോൺ സാങ്കേതികവിദ്യ എന്നിവ പ്രയോഗിച്ചാണ് ഇന്ത്യ പാക് ഭീഷണികളെ തടയിട്ടത്. പാക് പ്രകോപനങ്ങളെ നേരിടാൻ ഇന്ത്യ പടിഞ്ഞാറൻ അതിർത്തിയിൽ ആയിരത്തോളം തോക്കുധാരികളെയും 750-ലധികം ചെറിയ-ഇടത്തരം ദൂരപരിധിയുള്ള മിസൈൽ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
ഇന്ത്യ ലക്ഷ്യമാക്കിയുള്ള പാകിസ്‌താൻ്റെ വ്യോമനീക്കങ്ങളെ ഫലപ്രദമായി തടയിടാൻ സമയോചിതമായ നീക്കത്തിലൂടെ സേനയ്ക്ക് സാധിച്ചു. പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയതായി കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്‌താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. നൂറോളം ഭീകരരാണ് ഇന്ത്യയുടെ സൈനിക നടപടിയിൽ കൊല്ലപ്പെട്ടത്. ഇതോടെയാണ് പാകിസ്‌താൻ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് പ്രത്യാക്രമണത്തിന് മുതിർന്നത്.