ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് ഫ്ളാഗ് ഓഫ് ചെയ്ത് അദാനി ഗ്രൂപ്പ്. ഛത്തീസ്‌ഗഢിലെ ഖനന വിതരണ ശൃംഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഈ ട്രക്ക് ഉപയോഗിക്കുക. പരമ്പരാഗത ഇന്ധനമായ പെട്രോളിനേയും ഡീസലിനേയും ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ ഹൈഡ്രജൻ പവർ ട്രക്കിലൂടെ ലക്ഷ്യമിടുന്നത്.
40 ടൺ വരെ സാധനങ്ങൾ വഹിക്കാൻ ശേഷിയുള്ള ട്രക്ക് റായ്‌പുരിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഗാരെ പാൽമെ ബ്ലോക്കിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുത നിലയത്തിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഈ ട്രക്ക് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഉപയോഗിക്കുന്ന ഡീസൽ ട്രക്കുകൾക്ക് പകരമായി കൂടുതൽ ഹൈഡ്രജൻ ട്രക്കുകൾ ഭാവിയിൽ ഉപയോഗിക്കുമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഒറ്റയടിക്ക് 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ട്രക്കിൽ മൂന്ന് ഹൈഡ്രജൻ ടാങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ലോഡ് കപാസിറ്റിയുടേയും റേഞ്ചിൻ്റേയും കാര്യത്തിൽ ഡീസൽ പവർ ഹെവി വാഹനങ്ങളുമായി മത്സരിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്.

ഹൈഡ്രജൻ ട്രക്ക് വലിയ അളവിൽ കാബൺ പുറന്തള്ളൽ കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സാധാരണയായി കാർബൺ ഡൈ ഓക്സൈഡും അന്തരീക്ഷം മലിനമാക്കുന്ന മറ്റ് വസ്‌തുക്കളും പുറന്തള്ളുന്ന ഡീസൽ ട്രക്കുകളിൽനിന്ന് വ്യത്യസ്‌തമാണ് ഈ ട്രക്ക്. ജലബാഷ്‌പവും ചൂടുള്ള വായുവും മാത്രമേ ഇവ ഉത്പാദിപ്പിക്കുകയുള്ളു.
ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഒരു ഇലക്ട്രോ കെമിക്കൽ പ്രക്രിയയിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇത് ഹൈഡ്രജനേയും ഓക്സിജനേയും വൈദ്യുതിയാക്കി മാറ്റുന്നു. ഫ്യുവൽ സെല്ലിലേക്ക് ഹൈഡ്രജൻ പ്രവേശിക്കുമ്പോൾ അത് പ്രോട്ടോണുകളായും ഇലക്ട്രോണുകളുമായും വിഭജിക്കപ്പെടുന്നു. പ്രോട്ടോണുകൾ ഒരു മെമ്പ്രയ്‌നിലൂടെ കടന്നുപോകുമ്പോൾ ഇലക്ടോണുകൾ ഒരു സർക്യൂട്ടിലൂടെ അയച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ വൈദ്യുതി ട്രക്കിൻ്റെ ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വാഹനത്തിൽനിന്ന് ജലം മാത്രമാണ് പുറന്തള്ളപ്പെടുന്നത്.
നേരത്തെ ടയോട്ട, ഹുണ്ടായ്, ഹോണ്ട തുടങ്ങിയ കമ്പനികൾ ടയോട്ട മിറായ്, ഹുണ്ടായ് നെക്സോ തുടങ്ങിയ ഹൈഡ്രജൻ കാറുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ഖനനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ആദ്യമായാണ് ഹൈഡ്രജൻ പവർ ട്രക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.