ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് വൻതിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാർ അല്ലാത്തവർ, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ബില്ല്, യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു.
യുഎസിൽ ഏറ്റവും കൂടുതലുള്ള മൂന്ന് പ്രവാസിസമൂഹങ്ങളിൽ ഒന്ന് ഇന്ത്യക്കാരാണ്. വിവിധ വിസകൾക്കു കീഴിലായി ഏകദേശം 23 ലക്ഷം ഇന്ത്യക്കാരാണ് യുഎസിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് പ്രവാസിപണം ഏറ്റവും കൂടുതൽ എത്തുന്നതും അമേരിക്കയിൽ നിന്നാണ്. 2023-ൽ മാത്രം 2300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് കണക്കുകൾ പറയുന്നു.

ബില്ല് നിയമമാകുന്ന പക്ഷം, എച്ച് 1 ബി, എഫ് 1, ഗ്രീൻ കാർഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക. പകരം, നിക്ഷേപങ്ങളിൽ നിന്നോ ഓഹരിവിപണിയിൽനിന്നോ ഉൾപ്പെടെ യുഎസിൽനിന്ന് ഏത് വിധത്തിലും എൻആർഐകൾ സമ്പാദിക്കുന്ന പണത്തിനുമേൽ ഈ നികുതി ചുമത്തപ്പെടും. ദ വൺ, ബിഗ്, ബ്യൂട്ടിഫുൾ ബിൽ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ബില്ലിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലിൽ പറയുന്നില്ല, അതുകൊണ്ടു തന്നെ എത്ര ചെറിയ തുക അയച്ചാലും അതിന് നികുതി നൽകേണ്ടിവരുമെന്നാണ് സൂചന.