സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്‌ഡ് സ്ഥാപനങ്ങളിലും മുഖം തിരിച്ചറിയുന്ന (ഫെയ്സ് റെകഗ്നിഷൻ) മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം നടപ്പാക്കാൻ സർക്കാർ അനുമതി. എൻഐസി വികസിപ്പിച്ചെടുത്ത ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ഓഫീസുകളിൽ വിജയകരമായ സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഉത്തരവ്.
ആധാർ അധിഷ്‌ഠിത സ്‌പാർക്ക് ബന്ധിത ബയോമെടിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സ്ഥാപിച്ച മെഷീനുകളിൽ എൽ സീറോ അടിസ്ഥാനമാക്കിയ സെൻസറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഈ സംവിധാനത്തിൻ്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ഡിവൈസുകളും എൽ വൺ അടിസ്ഥാനമാക്കിയ സെൻസറുകളിലേയ്ക്ക് മാറ്റാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദ്ദേശിച്ചിരുന്നു.
അതിനാൽ എല്ലാ ഡിവൈസുകളും എൽ വണ്ണിലേയ്ക്ക് മാറുന്നത് വരെ നിലയിൽ എൻഐസിയുടെ ഫെയ്‌സ് റെക്കഗ്നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം മെഷീനുകൾ സ്ഥാപിച്ച ഓഫീസുകളിൽ നടപ്പിലാക്കിയിരുന്നു. സ്‌പാർക്ക് മുഖേന ശമ്പള ബിൽ തയ്യാറാക്കുന്നതും മെഷീനുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്തതുമായ എല്ലാ ഓഫീസുകളും മേൽപ്പറഞ്ഞ സംവിധാനം അടിയന്തരമായി നടപ്പിൽ വരുത്തി സ്‌പാർക്കുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവ് പറയുന്നു.
നിലവിൽ മെഷീനുകൾ സ്ഥാപിച്ചിട്ടുള്ള ഓഫീസുകൾക്ക് അവ പ്രവർത്തനരഹിതമാകുന്നതുവരെ ഉപയോഗിക്കാം. അതോടൊപ്പം ആവശ്യമെങ്കിൽ ഫെയ്‌സ് റെക്കഗ്നിഷൻ മൊബൈൽ അപ്ലിക്കേഷൻ കൂടി ഉപയോഗപ്പെടുത്താം.
ഈ സംവിധാനം വിജയകരമായി പ്രവർത്തിക്കുകയാണെങ്കിൽ എൽ വണ്ണിലേക്ക് മാറേണ്ടി വരികയില്ലെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. സൗജന്യമായാണ് എൻ.ഐ.സി സോഫ്റ്റ് വെയർ സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ളത്. ഇതുപയോഗിച്ച് പഞ്ച് ചെയ്യാൻ എല്ലാ ഉദ്യോഗസ്ഥർക്കും ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ വേണമെന്ന് നിർബന്ധമില്ല. മറ്റൊരാളുടെ ഫോൺ ഉപയോഗിച്ചും ചെയ്യാവുന്നതാണ്.