ജമ്മു കശ്‌മീരിൽ വീണ്ടും പാകിസ്‌താൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ജമ്മു, സാംബ, പത്താൻകോട്ട് എന്നിവടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഡ്രോൺ ആക്രമണം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
സാംബയിൽ സുരക്ഷ മുൻനിർത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്‌തു. ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്‌താൻ ഡ്രോണുകൾ ഇന്ത്യയുടെ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതിൻ്റെ ശബ്‌ദം കേട്ടതായി എഎൻഐ ‘എക്സ്’ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകി.
പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതിന് ഉചിതമായ രീതിയിലുള്ള തിരിച്ചാക്രമണവും സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറനുകൾ മുഴങ്ങി. അഖ്നൂറിലും സൈറനുകൾ മുഴങ്ങുകയും ലൈറ്റുകൾ അണയ്ക്കുകയും ചെയ്‌തിരിക്കുകയാണ്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രതികരിച്ചു.