പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ 70 പാകിസ്‌താൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്‌ച പുലർച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ 60-ലേറെ ഭീകരർക്ക് പരിക്കേറ്റതായും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താനിലെ ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ ലഷ്‌കർ നേതാക്കളായ അബ്ദുൾ മാലിക്, മുദസ്സിർ എന്നിവരും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുൾ മാലിക്കും മുദസ്സിറും. ലഷ്‌കർ കേന്ദ്രമായ പാകിസ്‌താനിലെ മുരിഡ്‌കെയിലെ മർക്കസ് തൊയ്ബയ്ക്ക് നേരേ നടത്തിയ ഇന്ത്യൻ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പഹൽഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലർച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ. പാകിസ്‌താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യൻ ആക്രമണത്തിൽ തകർത്തതായാണ് റിപ്പോർട്ട്.
ജെയ്ഷെ മുഹമ്മദിൻ്റെ ആസ്ഥാനമായ ബഹാവൽപുരിലെ ‘മർക്കസ് സുബഹാനള്ളാ’, ലഷ്‌കർ ആസ്ഥാനമായ മുരിഡ്‌കെയിലെ ‘മർക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സർജാൽ, കോട്ലിയിലെ ‘മർക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാൽ ക്യാമ്പ്’, ലഷ്കർ ക്യാമ്പുകളായ ബർനാലയിലെ ‘മർക്കസ് അഹ്ലു ഹാദിത്’, മുസാഫറാബാദിലെ ‘ഷവായ് നള്ളാ ക്യാമ്പ്’, ഹിസ്ബുൾ മുജാഹിദ്ദീൻ താവളമായ സിയാൽക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.