പഹൽഗാം ഭീകരാക്രമണത്തിലെ കണ്ണീർക്കാഴ്‌ചയായിരുന്നു ഹിമാംശി നർവാൾ എന്ന യുവതിയുടെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാംനാൾ മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു ഹിമാംശിയും ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനൻ്റ് വിനയ് നർവാളും. മനോഹരമായ ഓർമകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. പഹൽഗാമിൽ വിനോദ സഞ്ചാരികളെ നോട്ടമിട്ട് ഭീകരർ നടത്തിയ നരനായാട്ടിൽ വിനയ് നർവാളും വെടിയേറ്റ് വീണു. വിനയിയുടെ മൃതദേഹത്തിനരികിൽ കണ്ണീരോടെയിരിക്കുന്ന ഹിമാംശിയുടെ ചിത്രം പഹൽഗാം ആക്രമണത്തിന്റെ മുഖചിത്രമായി.
പഹൽഗാം കൂട്ടക്കുരുതിയ്ക്ക് പകരമായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയ സൈന്യത്തിനും സർക്കാറിനും നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഹിമാംശി. ഭീകരവാദത്തിന് സർക്കാർ നൽകിയിരിക്കുന്നത് ശക്തമായ സന്ദേശമാണെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നും ഹിമാംശി പറഞ്ഞു.
“തങ്ങൾ 26 കുടുംബങ്ങൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. വിനയിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടവരുടെയും കുറവ് ഒരിക്കലും നികത്താനാകില്ല. എന്നാൽ ഭീകരവാദികളോട് കണക്ക് പറഞ്ഞ മതിയാകൂ. തിരിച്ചടിയിൽ അതിയായ സംതൃപ്‌തിയുണ്ട്” – ഹിമാൻഷി പറയുന്നു.
ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുൻപ് ഭീകരവാദികൾ തന്നോട് പറഞ്ഞ വാക്കുകളും ഹിമാംശി ഓർത്തെടുത്തു. “വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങൾ മാത്രമേ ആയിട്ടുള്ളൂ, തങ്ങളെ വെറുതെ വിടണമെന്നും ദയ കാണിക്കണമെന്നും യാചിച്ചു. എന്നാൽ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങൾ ചോദിച്ചു. അതോടെ അവർക്ക് കൃത്യമായ മറുപടിയും ലഭിച്ചിരിക്കുന്നു” – ഹിമാംശി കൂട്ടിച്ചേർത്തു.
പഹൽഗാമിലെ കൂട്ടക്കുരുതി നടന്ന് രണ്ടാഴ്‌ച പിന്നിടുമ്പോഴാണ് പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യൻ സേനകൾ സംയുക്തമായി തകർത്തത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിലൂടെ. പാകിസ്‌താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളിൽവെച്ച് തീർക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നടപ്പാക്കിയത്.
പാകിസ്താനിലും പാക് അധീന കശ്‌മീരിലുമായുള്ള മുസാഫറബാദ്, കോട്ലി, ബഹാവൽപുർ, മുരീദ്‌കെ, റവാലകോട്ട്, ഭിംബർ, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപുരിലെ ‘മർക്കസ് സുബഹാനള്ള ക്യാമ്പസ്’, ലഷ്കർ ആസ്ഥാനമായ മുരീദ്‌കെയിലെ ‘മർക്കസ് തൊയ്‌ബ’, ഹിസ്ബുൾ ക്യാമ്പായ സിയാൽകോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവയെല്ലാം ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിൽ സ്കാൾപ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മർ ബോംബുകളും ഭീകരകേന്ദ്രങ്ങൾക്കെതിരേ പ്രയോഗിച്ചു. ‘ഓപ്പറേഷൻ സിന്ദൂറി’ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളിൽ ആക്രമണം നടത്തുന്നതിൻ്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.