പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി, ഓപ്പറേഷൻ സിന്ദൂറിന് പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് റിപ്പോർട്ടുകൾ. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭർത്താവിന്റെ ആയുരാരോഗ്യത്തിൻ്റെയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയിൽ ചാർത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യൻ സ്ത്രീകൾ കണക്കാക്കുന്നത്. പഹൽഗാം ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പല കുടുംബങ്ങളും അനാഥമായി. ഭർത്താക്കന്മാരെ നഷ്ടപ്പെട്ടവർ ഇനിയെന്തെന്ന് അറിയാതെ നിത്യദുഃഖത്തിലായി.
പഹൽഗാമിലെ താഴ്വരയിൽ കൺമുന്നിൽ രക്തം പൊടിഞ്ഞ് ജീവൻവെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീർ തോർന്നിട്ടില്ല. ഇവർക്കുള്ള ആദരമായാണ് സൈനിക ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടത്. പ്രത്യാക്രമണത്തിൻ്റെ വിവരം വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിൻ്റെ ചിത്രമാണുള്ളത്. ഭർത്താക്കന്മാരെ നഷ്‌ടപ്പെട്ടവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്.
പഹൽഗാം ഭീകരാക്രമണത്തിലെ കണ്ണീർകാഴ്‌ചയായിരുന്നു ആറ് ദിവസം മുൻപ് മാത്രം വിവാഹിതയായ ഹിമാൻഷി നർവാളിൻ്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്‌മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനൻ്റ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ കണ്ണീരോടെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആക്രമണത്തിൻ്റെ മുഖചിത്രമായി. വിനയ് നർവാളിൻ്റെ സംസ്‌കാരചടങ്ങിൽ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാൻഷിയേയും ഇന്ത്യ കണ്ടിരുന്നു.