പാകിസ്‌താനിലെ ഒമ്പത് കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷാവസ്ഥ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഷെല്ലിങ് തുടരുകയാണ്. ചൊവ്വാഴ്ച്ച വൈകുന്നേരം ആരംഭിച്ച ഷെല്ലിങ്ങിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസ മേഖലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥിതിഗതികൾ വഷളാവുന്ന സാഹചര്യത്തിൽ ജനങ്ങൾ ഗ്രാമം വിട്ടുപോവാനും ബങ്കറുകളിലേക്ക് മാറാനും നിർബന്ധിതരായി.
ഉറിയിലെ ടങ്ധർ, ബാരാമുള്ള, കുപ്വാര മേഖലകളിൽ അടുത്തകാലത്തെങ്ങുമില്ലാത്ത വിധം ഷെല്ലിങ് നടക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. അതിനാൽ ബങ്കറുകളിലേക്ക് താമസം മാറിയതായി പ്രദേശവാസി പറഞ്ഞു. കുറഞ്ഞത് അഞ്ച് വീടുകളെങ്കിലും തകർന്നുവെന്നും ഷെൽ വീണ് അയൽവീടുകൾക്ക് തീപിടിച്ചുവെന്നും തങ്‌ധർ പ്രദേശവാസി പറഞ്ഞു.
ഇന്ത്യയുടെ സൈനിക നടപടിക്ക് ശേഷമാണ് ഷെല്ലിങ് രൂക്ഷമായത്. ആദ്യം അതിർത്തി മേഖലകളിലായിരുന്നു ഷെല്ലിങ് നടന്നത്. പിന്നീട് ഉറി ടൗണിന് സമീപത്തുവരെ ഷെല്ലുകൾ പതിച്ചതായി ഉറി പ്രദേശവാസികൾ പറഞ്ഞു. സംഘർഷം രൂക്ഷമാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷിതമായ മേഖലകളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. ചൊവ്വാഴ്ചയും ബുധനാഴ്‌ചയുമായി നടന്ന ഷെല്ലിങ്ങിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്.