പഹൽഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷൻ സിന്ദൂർ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യൻ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹൽഗാമിലെ താഴ്‌വരയിൽ കൺമുന്നിൽ രക്തം പൊടിഞ്ഞ് ജീവൻവെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീർ തോർന്നിട്ടില്ല. ഭർത്താക്കന്മാരെ നഷ്ട്‌ടപ്പെട്ട അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്. വിവാഹിതരായ ഹിന്ദു സ്ത്രീകൾ സീമന്തരേഖയിൽ ചാർത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ഭർത്താവിന്റെ ആയുരാരോഗ്യത്തിൻ്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് ഇന്ത്യൻ സ്ത്രീകൾ ആ ചുവന്നപൊട്ടിനെ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിലെ കണ്ണീർകാഴ്‌ചയായിരുന്നു ആറ് ദിവസം മുൻപ് മാത്രം വിവാഹിതയായ ഹിമാൻഷി നർവാളിൻ്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്‌മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനൻ്റ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ കണ്ണീരോടെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആക്രമണത്തിൻ്റെ മുഖചിത്രമായി. വിനയ് നർവാളിൻ്റെ സംസ്‌കാരചടങ്ങിൽ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാൻഷിയേയും ഇന്ത്യ കണ്ടു.
പഹൽഗാമിന് ഉടൻ തിരിച്ചടിയെന്ന ഇന്ത്യൻ സൈന്യത്തിൻ്റെ ദൃഢനിശ്ചയത്തിന് പിന്നിൽ ഹിമാൻഷിയുൾപ്പെടെയുള്ള അനേകം വനിതകളുടെ കരഞ്ഞുകണ്ണീർ വറ്റിയ മുഖം കൂടിയുണ്ട്. അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്. പോരാളികളായിറങ്ങുന്നവരും നെറ്റിയിൽ ചുവന്ന സിന്ദൂരം ചാർത്തുന്ന രീതി പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാർ പോരാട്ടത്തിനിറങ്ങുമ്പോൾ നെറ്റിയിൽ സിന്ദൂരം ചാർത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ദൂർ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം.