നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹൽഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി. ഏപ്രിൽ 22 നാണ് കശ്‌മീരിലെ പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേര വധിച്ചത്. പുൽവാമയ്ക്ക് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്‌റ്റൻസ് ഫ്രണ്ട്’ ( ടിആർഎഫ്) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്‌തമാക്കിയിരുന്നു.
ഇന്നു പുലർച്ചെ പാക്ക് അധിനിവേശ കശ്‌മീരിലേത് അടക്കം പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ സ്‌ഥലങ്ങളുടെ പേരുകൾ സൈന്യം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പാക്കിസ്‌ഥാൻ്റെ സൈനിക കേന്ദ്രങ്ങളിലേക്ക് നമ്മൾ ആക്രമണം നടത്തിയിട്ടില്ലെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും അതു നടപ്പാക്കുന്നതിലും സംയമനത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇന്ത്യ വ്യക്മാക്കി.
അതേസമയം, ബഹാവൽപുർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്‌ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ ഇൻ്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡിജി ലെഫ്റ്റനന്റ്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസറിൻ്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൻ്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ.