ഭീകരാക്രമണങ്ങൾ അവസാനിക്കുന്നതുവരെ ഇന്ത്യ പാകിസ്‌താനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നും ഗംഭീർ വ്യക്തമാക്കി. ഡൽഹിയിൽ എബിപി ഇന്ത്യ അറ്റ് 2047 സമ്മിറ്റിലാണ് ഇന്ത്യൻ പരിശീലകന്റെ പ്രതികരണം.
പാകിസ്‌താനുമായി കളിക്കേണ്ടതില്ലെന്നതാണ് എൻ് വ്യക്തിപരമായ അഭിപ്രായം. ഈ ഭീകരാക്രമണങ്ങൾ അവസാനിക്കുന്നതുവരെയെങ്കിലും ഇന്ത്യയും പാകിസ്‌താനും തമ്മിൽ ഒന്നും ഉണ്ടാവാൻ പാടില്ല. കളിക്കണമോ എന്നുള്ളത് ആത്യന്തികമായി സർക്കാരിൻ്റെ തീരുമാനമാണ്. ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് മത്സരവും ബോളിവുഡും ഒന്നും ഇന്ത്യൻ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല.’- ഗംഭീർ പറഞ്ഞു.
മത്സരങ്ങൾ നടന്നുകൊണ്ടേയിരിക്കും. സിനിമകളുണ്ടാകും. ഗായകർ പരിപാടികൾ അവതരിപ്പിക്കും. എന്നാൽ നമ്മൾ ഇഷ്‌ടപ്പെടുന്ന ഒരു കുടുംബാംഗത്തെ നഷ്‌ടപ്പെടുന്നതുപോലെ മറ്റൊന്നുമില്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും പാകിസ്‌താനുമായി കളിക്കുന്നത് സംബന്ധിച്ച് തനിക്ക് അഭിപ്രായം പറയാനാവില്ലെന്നും’ ഗംഭീർ പറഞ്ഞു. അത് ബിസിസിഐയുടെയും പ്രത്യേകിച്ച് സർക്കാരിൻ്റെയും തീരുമാനമാണെന്നും ഗംഭീർ വ്യക്തമാക്കി.
അതേസമയം നിലവിലുള്ള സാഹചര്യത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് അനിശ്ചിതത്വത്തിലാണ്. ഇന്ത്യയിൽ വന്ന് പാകിസ്‌താൻ ടൂർണമെന്റ് കളിച്ചേക്കില്ല. ഐസിസി ടൂർണമെൻ്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ, 2008-ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനിൽ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്‌താനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്‌തിരുന്നില്ല. പകരം ടൂർണമെന്റ്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024-2027 കാലത്തിൽ ഇന്ത്യയിലോ പാകിസ്‌താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെൻറുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരുന്നു.