പാകിസ്താനെ ‘പരാജിതരാഷ്ട്ര’മെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്നും ഫാറൂഖ് അബള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത ആഗ്രഹിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അപകടകരമായ അനന്തരഫലങ്ങൾ സൃഷ്ടിക്കുമെന്നും കശ്മീരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
“സംഘർഷാവസ്ഥയുണ്ട്, പക്ഷേ യുദ്ധമാണ് അവസാനവാക്കെന്ന് എനിക്ക് പറയാനാകില്ല. ഇരുരാജ്യങ്ങളുടേയും ഭരണത്തലവൻമാരാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്”, ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫാറൂഖ് അബ്ദുള്ള മറുപടി നൽകി. പാകിസ്താനിൽ സൈനികനേതൃത്വത്തിലുള്ള ഭരണം അവസാനിക്കുകയും ജനകീയ സർക്കാർ നിലവിൽ വരികയും ചെയ്‌താൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ബന്ധം നിലവിൽവരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്താതെയും സംഘർഷാവസ്ഥ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെയും ഇന്ത്യയുമായി യുദ്ധം നടത്തി അവരുടെ ചുമതലകളിൽ നിന്ന് ഒളിച്ചോടാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇരുരാജ്യങ്ങളുടേയും കൈവശം ആണവായുധമുള്ളത് സാഹചര്യം അപകടകരമാക്കുന്നതായും ഇരുരാജ്യങ്ങളും അതുപയോഗിക്കാൻ തുനിഞ്ഞാൽ അനന്തരഫലം എന്താകുമെന്ന് ഈശ്വരന് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും സംസ്ഥാനത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുരാജ്യങ്ങളും യുദ്ധത്തിനായി കോപ്പുകൂട്ടുകയാണെന്നും അതൊഴിവാക്കാനായി നടന്നുവരുന്ന ആഗോളശ്രമങ്ങൾ എത്രത്തോളം വിജയകരമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു. പാക് പൗരരെ ഇന്ത്യയിൽനിന്ന് വിട്ടുപോകാൻ നിർദേശിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഏതുരീതിയിൽ ബാധിക്കുമെന്നാലോചിക്കാതെ പ്രവർത്തിക്കുന്നവർ നമ്മുടെ രാജ്യത്തുമുണ്ടെന്ന് പറഞ്ഞ ഫാറൂഖ് അബ്‌ദുള്ള മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ഇന്ത്യക്കാരനായിരുന്നില്ലേയെന്നും അത്തരത്തിലുള്ള ആളുകൾ ഇനിയുമുണ്ടെന്നും കൂട്ടിച്ചേർത്തു.