ആഡംബര കാറിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ച കേസിലെ പ്രതിയായ പതിനേഴുകാരനെ ഒബ്‌സർവേഷൻ ഹോമിൽനിന്നു വിട്ടയയ്ക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മേയ് 19നു പബ്ബിൽനിന്നു മദ്യപിച്ച പതിനേഴുകാരൻ സുഹൃത്തുക്കളുമൊത്ത് ആഡംബര കാറിൽ അമിതവേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. പ്രതിക്കു 18 വയസ്സിൽ താഴെയാണു പ്രായമെന്നതിനാൽ കുട്ടിയായി കണക്കാക്കാമെന്നു വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
ആദ്യ ഘട്ടത്തിൽ പതിനേഴുകാരനെ പ്രതി ചേർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും അപകടം നടന്ന് 15 മണിക്കൂറിനുള്ളിൽ പുണെയിലെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് പ്രതിക്കു ജാമ്യം നൽകിയിരുന്നു. റോഡ് അപകടങ്ങളെ കുറിച്ച് 300 വാക്കിൽ ഉപന്യാസം എഴുതുക, മദ്യപാന ശീലം അകറ്റാൻ കൗൺസിലിങ്ങിൽ പങ്കെടുക്കുക, ട്രാഫിക് പൊലീസിനൊപ്പം സമൂഹ സേവനം ചെയ്യുക എന്നീ ഉപാധികൾ വച്ചായിരുന്നു ജാമ്യം. ജാമ്യ വ്യവസ്‌ഥകൾ വാർത്തയായതോടെ ജുവനൈൽ ബോർഡിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിഷേധത്തെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കുകയും വീണ്ടും സർക്കാർ ഒബ്സർവേഷൻ ഹോമിലേക്കു മാറ്റുകയുമായിരുന്നു. എന്നാൽ സംഭവത്തിൽ കുട്ടിയുടെ ബന്ധു നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി, ജുവനൈൽ ജസ്‌റ്റിസ് ബോർഡിൻ്റെ ഉത്തരവ് ബാലവകാശ നിയമം (2005) ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന്റെ ഗൗരവം വലുതായിരിക്കാം. പക്ഷേ, കുട്ടികളെ മുതിർന്നവരുമായി താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് ഭാരതി ദാംഗ്ര, ജസ്‌റ്റിസ് മഞ്ജുഷ ദേശ്‌പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. രണ്ടുപേർ മരിച്ച സംഭവത്തിൽ കുട്ടിക്കുണ്ടായതു വലിയ മാനസികാഘാതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.