12 സെക്കൻഡ് ഹാൻഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഇന്ത്യ ഖത്തറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വാർത്താഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടുചെയ്‌തത്. ചർച്ചയിൽ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച് ഖത്തറിൽനിന്നുള്ള സംഘം വിശദീകരിച്ചു.
വിമാനം നല്ലനിലയിലാണെന്നും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമെന്നും സംഘം അറിയിച്ചു. ഖത്തറിൻ്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയിൽപ്പെടുന്ന വിമാനങ്ങളെക്കാൾ കൂടുതൽ മികച്ചതാണെന്ന് ഇന്ത്യയുടെ പക്കലുള്ളത്. എന്നാൽ, ഖത്തറിൽനിന്ന് കൂടുതൽ മിറാഷ് വിമാനങ്ങൾ വാങ്ങുന്നതോടെ ഇന്ത്യൻ പോർവിമാന ശേഖരം കരുത്തുറ്റതാവുമെന്നാണ് വിലയിരുത്തൽ. രണ്ടിന്റേയും എൻജിൻ സമാനമാണ്. ഖത്തറിന്റെ കൈവശമുള്ള യുദ്ധവിമാനങ്ങൾക്കൊപ്പം മിസൈലുകളും കൂടുതൽ എൻജിനുകളും വാഗ്‌ദാനംചെയ്‌തതായാണ് സൂചന.
സ്പെയർ- മെയിൻ്റനൻസ് ആവശ്യങ്ങൾക്കല്ല വിമാനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആവശ്യങ്ങൾക്കായി കഴിഞ്ഞ കോവിഡ് കാലത്ത് ഫ്രഞ്ച് കമ്പനിയിൽനിന്ന് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന വാങ്ങിയിരുന്നു. ഖത്തറിൽനിന്ന് 12 വിമാനങ്ങൾ വാങ്ങുന്നതോടെ ഇന്ത്യയുടെ പക്കലുള്ള മിറാഷ് ശ്രേണിയിലെ യുദ്ധവിമാനങ്ങളുടെ എണ്ണം 60 ആവും.