തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ വന്ന് പദവിക്ക് നിരക്കാത്തത് ആദ്യം പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. അതിനു മറുപടി പറയുക മാത്രമാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൻ്റെ ഏതെങ്കിലും ഘട്ടത്തിൽ രാഹുലിനെക്കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ടോ എന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. “നിങ്ങളിൽ ചിലരുടെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം മറ്റാളുകളെയെല്ലാം അറസ്റ്റ‌് ചെയ്തു, എന്തുകൊണ്ട് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യുന്നില്ല എന്നു ചോദിച്ചത്. എന്തടിസ്‌ഥാനത്തിലായിരുന്നു ചോദ്യം. അതാണ് പ്രശ്നം. അതാണോ കേരളത്തിൽ വന്ന് രാഹുൽ ഗാന്ധിയെപ്പോലുള്ള കോൺഗ്രസിന്റെ സമുന്നത നേതാവ് സംസാരിക്കേണ്ട കാര്യം.
അതിനു സ്വാഭാവികമായി മറുപടി നൽകി. തിരഞ്ഞെടുപ്പ് രംഗത്ത് ഇത്തരമൊരു നിലപാട് ആർക്കാണു ഗുണകരമായി വരിക. ഇവിടെ കേന്ദ്രസേന എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം നോക്കുന്നു. അതിന് ചൂട്ടുപിടിക്കാനാണല്ലോ നിങ്ങൾ ശ്രമിക്കുന്നത്. ആ ചൂട്ടുപിടിക്കുന്ന നിങ്ങൾക്ക് എണ്ണ ഒഴിച്ചു തരുന്ന പണി അദ്ദേഹം ചെയ്യാൻ പാടില്ലല്ലോ. അതിനെതിരെ ശക്‌തമായ വിമർശനം ഉയർത്തേണ്ടി വന്നതാണ്.”- മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് പഴയ ഒരു പേരുണ്ട്. അതിൽനിന്ന് മാറിയിട്ടില്ല എന്ന അവസ്‌ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോൾ കുറച്ചു മാറ്റം വന്നെന്നാണു കരുതിയത് എന്ന് പ്രചാരണവേളയിൽ മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ടു ചോദ്യം ചെയ്യുന്നില്ല എന്ന രാഹുലിന്റെ ചോദ്യത്തിനുള്ള പ്രതികരണമായായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.