അഹമ്മദാബാദ് വിമാനദുരന്തത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം തകർന്നുവീണത് മേഘാണി നഗറിലെ ബിജെ മെഡിക്കൽ കോളേജിന്റെ യുജി ഹോസ്റ്റൽ മെസ്സിന് മുകളിലേക്കായിരുന്നെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്‌താവനയിൽ അറിയിച്ചു.

അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക് ജീവൻ നഷ്ട്‌ടപ്പെട്ടതായാണ് വിവരം. ഇതിൽ നാലുപേർ യുജി വിദ്യാർഥികളും ഒരാൾ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡൻ്റുമാണ്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വിമാനം തകർന്നുവീണ സമയത്ത് ഹോസ്റ്റൽ മെസ്സിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളുണ്ടായിരുന്നു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ ഭക്ഷണം വിളമ്പിയ പ്ലേറ്റുകളും ഗ്ലാസുകളും ഉൾപ്പെടെയുള്ളവ ഹോസ്റ്റൽ മെസിലെ മേശകൾക്കു മീതേ കിടക്കുന്നതായി കാണാം.

വ്യാഴാഴ്ച്‌ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയർ എന്ത്യ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഒാഫ് ചെയ്‌ത് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറി.