ഇറാനെ ഞെട്ടിച്ചുകൊണ്ട് ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അതിൽ ഇറാനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് നതാൻസ് ആണവ കേന്ദ്രത്തിന് നേർക്കുണ്ടായ ആക്രമണമാണ്. ആണവായുധമെന്ന ലക്ഷ്യത്തിലേക്ക് എത്താനായി ഇറാൻ യുറേനിയം സമ്പുഷ്‌ടീകരണം നടത്തിക്കൊണ്ടിരുന്ന കേന്ദ്രമാണ് നതാൻസിലേത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഈ കേന്ദ്രം തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇറാന്റെ ആണവ പദ്ധതികളുടെ കേന്ദ്രമായിരുന്നു ഇത്. ഇസ്രയേൽ ആക്രമണത്തിന്റെറെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാനിലെ 13 കേന്ദ്രങ്ങളാണ് ഇസ്രയേൽ മിസൈലുകളും ഡ്രോണുകളും ബോംബുകളുമിട്ട് തകർത്തത്. അതിൽ പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു നതാൻസിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 225 കിലോമീറ്റർ മാറി ഇസാൻ പ്രവിശ്യയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ആയിരക്കണക്കിന് സെൻട്രിഫ്യൂജുകളാണ് ഈ കേന്ദ്രത്തിലുള്ളത്. മരുഭൂമിയിൽ ഭൂമിക്കടിയിലായി മുന്നുനിലകളെന്ന നിലയിൽ ഏകദേശം ഒരുലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ച് കിടക്കുന്ന ആണവ കേന്ദ്രമാണ് നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം.

യു.എസും ഇസ്രയേലുമുൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ സ്ഥലത്തേപ്പറ്റി നിരവധി രഹസ്യ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഈ കേന്ദ്രത്തിൽ ആക്രമണം നടന്നുവെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ആണവ വികിരണ ചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ ഇസ്രയേൽ ആക്രമണത്തിൽ പ്രധാനപ്പെട്ട സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്.

ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേൽ തുടങ്ങിയത്. ഇറാൻ്റെ ആണവ പദ്ധതികൾ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിൻ്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാൻ അടുത്തുവെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ്സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
