കഴിഞ്ഞ ഒൻപത് വർഷത്തെ സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ പറഞ്ഞ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നാണ് മുഖ്യമന്ത്രിയോട് യുഡിഎഫിന് ചോദിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ തിരഞ്ഞെടുപ്പ് പൊളിറ്റിക്കലാണ്. ഈ സർക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണെന്നും സതീശൻ നിലമ്പൂരിൽ പറഞ്ഞു.

പലസ്തീൻ വിഷയം ചർച്ചയാക്കുന്നതിനെയും സതീശൻ വിമർശിച്ചു. അതിശക്തമായ എതിർപ്പും വെറുപ്പും ജനങ്ങളുടെ ഇടയിലുണ്ടെന്ന് മനസിലാക്കി, ഇപ്പോൾ പലസ്‌തീനുമായി ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് സിഎഎയേക്കുറിച്ചും പലസ്‌തീനേക്കുറിച്ചും പറഞ്ഞത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുവരെ പലസ്‌തീനെ കുറിച്ച് മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇറക്കുന്ന സ്പെഷ്യലാണ് പലസ്തീൻ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആയപ്പോൾ പലസ്‌തീൻ കയറിവന്നു, സതീശൻ പരിഹസിച്ചു. കോൺഗ്രസ് പതിറ്റാണ്ടുകളായി പലസ്‌തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇസ്രയേൽ അനുകൂല നിലപാട് എടുക്കുന്ന ബിജെപിയുമായി ബാന്ധവമുള്ളവരാണ് കേരളത്തിലെ സിപിഎം എന്നും സതീശൻ ആരോപിച്ചു. പിണറായി സർക്കാരിൻ്റെ ഒൻപതുകൊല്ലത്തെ ഭരണം ഈ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടും. ഈ സർക്കാരിൻ്റെ ദുഷ്പ്രവൃത്തിമൂലമുണ്ടായിരിക്കുന്ന ഇരകൾ ഓരോകുടുംബത്തിലുമുണ്ടാകും. അതുകൊണ്ടുതന്നെ സർക്കാരിനെതിരായ അതിശക്തമായ പ്രതിഷേധമായി ഈ തിരഞ്ഞെടുപ്പ് മാറും, സതീശൻ പറഞ്ഞു.

വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ മുഖ്യമന്ത്രി വിമർശിച്ച വിഷയത്തിലും സതീശൻ പ്രതികരിച്ചു. മുൻപ് ജമാഅത്തെ ഇസ്‌ലാമിയുടെയും പിഡിപിയുടെയും പിന്തുണ എൽഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പച്ചയ്ക്ക് വർഗീയത പറയുകയാണ്. സിപിഎം കേഡറുകളോടും സ്ക്വാഡുകളോടും പറഞ്ഞിരിക്കുന്നത് വീടുകളിൽപോയി പച്ചയ്ക്ക് വർഗീയത പറഞ്ഞ് വോട്ടുപിടിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
