യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസീലൻഡ് താരം ഫിൻ അലൻ. സാൻഫ്രാൻസിസ്കോ യുണികോൺസും വാഷിങ്‌ടൺ ഫ്രീഡവും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അലന്റെ വെടിക്കെട്ട്.

കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്ത അലൻ, വാഷിങ്‌ടൺ ഫ്രീഡത്തിനെതിരേ 51 പന്തിൽ അടിച്ചെടുത്തത് 151 റൺസാണ്. ഓപ്പണറായി ഇറങ്ങിയ അലൻ്റെ ഇന്നിങ്സിൽ 19 സിക്‌സറുകളും അഞ്ചു ഫോറുമുണ്ടായിരുന്നു. ഇതോടെ ഒരു ടി20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് അലൻ്റെ പേരിലായി. വെസ്റ്റിൻഡീസിൻ്റെ ക്രിസ് ഗെയ്‌ലിൻ്റെയും എസ്റ്റോണിയയുടെ സഹിൽ ചൗഹാന്റെയും പേരിലുണ്ടായിരുന്ന 18 സിക്‌സറുകളുടെ റെക്കോഡാണ് അലൻ മറികടന്നത്.

ഇതോടൊപ്പം, ടി20-യിൽ അതിവേഗം 150 റൺസടിക്കുന്ന താരമെന്ന റെക്കോഡും അലൻ സ്വന്തം പേരിലാക്കി. മത്സരത്തിൽ 34 പന്തിൽ സെഞ്ചുറി തികച്ച അലൻ 49 പന്തിലാണ് 150-ൽ എത്തിയത്. 52 പന്തിൽ 150 റൺസെടുത്തിരുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോഡാണ് അലൻ തിരുത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്‌ത സാൻഫ്രാൻസിസ്കോ യുണികോൺസ് അലന്റെ ഇന്നിങ്സ് മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് അടിച്ചെടുത്തത്. മറുപടിയായി വാഷിങ്‌ടൺ ഫ്രീഡം 13.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. സാൻഫ്രാൻസിസ്കോയ്ക്ക് 123 റൺസ് വിജയം.
