വ്യാഴാഴ്‌ച അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എഐ 171 വിമാനത്തിൻ്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്‌ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടർഅന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിൻ് കണ്ടെത്തൽ.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങൾ എഫ്‌ഡിആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. അതിനാൽ എഫ്‌ഡിആർ പരിശോധിക്കുന്നതിലൂടെ നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നേക്കും. മാത്രമല്ല വിമാനത്തിലെ സുപ്രധാനവിവരങ്ങൾ എഫ്‌ഡിആറിൽ ഉണ്ടാകുമെന്നതിനാൽ ടേക്ക് ഓഫിന് ശേഷം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങൾ മനസ്സിലാക്കാനാകും.

അതിനിടെ, വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച സന്ദർശനം നടത്തിയിരുന്നു. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു.

വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്‌ച വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും സമീപവാസികളും ഉൾപ്പെടുന്നു.

അപകടത്തിൽ പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
