അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്‌സും. പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. ലണ്ടനിൽ നഴ്‌സായിരുന്ന രഞ്ജിത നാട്ടിൽവന്ന് തിരികെ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ ജോലിക്കു കയറാനിരിക്കുകയായിരുന്നു രഞ്ജിത.

2014-ൽ ഒമാനിലാണ് രഞ്ജിത ആദ്യമായി നഴ്‌സായി ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനിടെ 2019-ൽ പി.എസ്.സി. എഴുതി സർക്കാർ സർവീസിൽ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലിചെയ്തിരുന്നത്. പിന്നീട് ഇവിടെനിന്ന് അവധിയെടുത്ത് വീണ്ടും ഒമാനിലേക്ക് പോയി. ഒമാനിലെ സലാലയിൽ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി.

സലാലയിൽ നഴ്‌സായി ജോലിചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഒരുവർഷം മുമ്പാണ് രഞ്ജിത ലണ്ടനിൽ എൻഎച്ച്എസിൽ ജോലിയിൽപ്രവേശിച്ചത്. എന്നാൽ, അധികം വൈകാതെ ഓഗസ്റ്റിൽ തിരികെ നാട്ടിലെത്തി സർക്കാർ സർവീസിൽ തിരികെ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം. പുതിയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് മുൻപാണ് രഞ്ജിതയുടെ വിയോഗം