Friday, June 13, 2025

വിമാനദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

TOP NEWSINDIAവിമാനദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

വിമാനദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപവീതമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിമാനം ഇടിച്ച് തകർന്ന മെഡിക്കൽ കോളേജിന് കെട്ടിടം നിർമ്മിച്ച് നൽകുമെന്നും കമ്പനി അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുഃഖകരമായ ഈ സമയത്ത് തൻ്റെ ചിന്തകൾ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും വിവരണാതീതമായ ദുഃഖത്തിൻ്റെ ഈ മണിക്കൂറിൽ രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവും എക്സിൽ പ്രതികരിച്ചു.

അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു ഇത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണുള്ളത്. ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു.

Check out our other content

Check out other tags:

Most Popular Articles