ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ മുങ്ങിയ സംഭവത്തിൽ കേസ് വേണ്ടെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ പോലീസിൽ പരാതി നൽകി കേസെടുപ്പിച്ചത് സിപിഎം ഏരിയ സെക്രട്ടറി. അമ്പലപ്പുഴ ഏരിയ സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ സി. ഷാംജി കോസ്റ്റൽ സെക്യൂരിറ്റി ഐജിക്കു നൽകിയ പരാതിയെത്തുടർന്ന് ഫോർട്ട്കൊച്ചി തീരദേശപോലീസാണ് കപ്പൽ കമ്പനിക്കെതിരേ ബുധനാഴ്‌ച കേസെടുത്തത്.

പരാതി സംസ്ഥാന സർക്കാരിനെതിരായ നടപടിയല്ലെന്നും കേന്ദ്രസർക്കാരാണ് കേസെടുക്കേണ്ടിയിരുന്നതെന്നും ഷാംജി പ്രതികരിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായിട്ടുപോലും കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്. അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണിത്. കേന്ദ്രസർക്കാരിന് അന്നു തന്നെ കേസെടുക്കാമായിരുന്നു- ഷാംജി പറഞ്ഞു.
ഈ ചരക്കുകപ്പൽ മേയ് 24-നാണ് കടലിൽ മുങ്ങിത്താഴ്ന്നത്. ഇതിനുശേഷം ജില്ലയിലെ പരമ്പരാഗത മത്സ്യമേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഷാംജി പരാതിയിൽ പറഞ്ഞു. അപകടത്തിന്റെ അവശിഷ്ടങ്ങൾ ഉടക്കി വലയ്ക്കു കേടുപാടുണ്ടാകുന്നു. ഈ മേഖലയിലുള്ളവരെ പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ടതിൽ കപ്പൽ നിയന്ത്രിച്ചിരുന്നവരും ഉടമകളുമാണ് കുറ്റക്കാർ.

വിഷാംശമുള്ളതും എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ളതും അപകടകരവുമായ ചരക്കുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സൂക്ഷ്‌മത അവർ കാണിച്ചില്ല. അപകടത്തിന് ഉത്തരവാദികളായ കപ്പിത്താനും കമ്പനിക്കുമെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ചൊവ്വാഴ്ചയാണ് ഐജിക്കു പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്.

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗമായിരുന്ന ആർ. രാഹുലായിരുന്നു ഇവിടെ ഏരിയ സെക്രട്ടറി. സംസ്ഥാന സെൻ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സംഘടന നിർദേശിച്ചപ്പോഴാണ് അദ്ദേഹം ഒഴിഞ്ഞതും പകരം ജൂൺ മൂന്നിന് ഷാംജി ചുമതലയേറ്റതും. മത്സ്യത്തൊഴിലാളിയായ ഷാംജി സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗവുമാണ്.
