പുരുഷന്മാരുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളുടേയും പുരുഷാവകാശ കമ്മിഷൻ വേണമെന്ന് വാദിക്കുന്നവരുടേയും കാലമാണ് ഇത്. അങ്ങനെയുള്ളവരെ പ്രകോപിപ്പിക്കുന്ന തലക്കെട്ടാണ് ഈ വാർത്തയുടേതെങ്കിലും സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർഥ്യം കൂടിയാണ് ഇത്. ആർത്തവത്തോടുള്ള ‘അയിത്തം’ മാറുന്നു എന്നൊരു പൊതുധാരണ അടുത്തിടെയായി സാമൂഹികമാധ്യമങ്ങളിലും മറ്റും തെളിഞ്ഞുകാണാം. എന്നാൽ അതിനെ പൊളിക്കുന്നൊരു സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എല്ലാ മാസവും സ്ത്രീകളിലുണ്ടാകുന്ന ആർത്തവമെന്ന തികച്ചും സ്വാഭാവികമായ ജൈവിക പ്രക്രിയയെ മനുഷ്യർ പണ്ടുമുതലേ വിരക്തിയോടെയാണ് കണ്ടിരുന്നത് എന്നതിന് തെളിവാണ് ഇന്നും തുടർന്ന് പോരുന്ന പല ദുരാചാരങ്ങളും. മനുഷ്യൻ്റെ പ്രത്യുത്പാദനത്തിന്റെ അടിസ്ഥാനമായ ഈ പ്രക്രിയ മാത്രമല്ല, അതിൻ്റെ പേരിനോട് പോലും പുരുഷന്മാർക്ക് ഇന്നും അകൽച്ചയാണെന്നാണ് സർവേ പറയുന്നത്. ആർത്തവാനുബന്ധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മഹീന എന്ന ബ്രാൻഡ് നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.

ആർത്തവമുള്ള 1032 സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. ആർത്തവവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ തങ്ങൾ ഒളിച്ചുവെക്കണമെന്നാണ് തങ്ങളോട് അടുപ്പമുള്ള പുരുഷന്മാർ പ്രതീക്ഷിക്കുന്നതെന്ന് ഇവരിൽ മൂന്നിൽ രണ്ട് പേരും പറയുന്നു. വളരെ അടുപ്പമുള്ള പുരുഷന്മാർ പോലും അങ്ങനെ കരുതുന്നവരാണെന്നും ഇവർ പറയുന്നു. സർവേ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരല്ല, മറിച്ച് ടയർ 2, ടയർ 3 വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ നിന്നുള്ളവരാണ് ഇത്തരം മനോഭാവം കൊണ്ടുനടക്കുന്നത്.
വേറേയും ഞെട്ടിക്കുന്ന വിവരങ്ങളും സർവേഫലത്തിലുണ്ട്. ആർത്തവം കാരണം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പൊതു ഇടങ്ങളിൽ മറച്ചുവെക്കുകയും റുകയും ‘നോർമലാ’യി അഭിനയിക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്ന് സർവേയിൽ പങ്കെടുത്ത 62 ശതമാനം സ്ത്രീകളും പറഞ്ഞു. ആർത്തവ അവധി നിർബന്ധമല്ലാത്തൊരു രാജ്യത്ത് ഇങ്ങനെയല്ലെങ്കിൽ മാത്രമാണ് അത്ഭുതം. സ്ത്രീകൾക്ക് ആർത്തവകാലത്ത് അവധി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ ഹർജി തള്ളപ്പെട്ട വാർത്ത കഴിഞ്ഞവർഷമാണ് നാം വായിച്ചത്.

ഇത്തരത്തിൽ ‘ഒളിച്ചു കടത്തേണ്ട’ ഒന്നാണ് ആർത്തവമെന്ന അറിവ് പാരമ്പര്യമായി കൈമാറിയാണ് പെൺകുട്ടികൾക്ക് കിട്ടുന്നതെന്നും സർവേ പറയുന്നു. ആർത്തവത്തെ പറ്റി തങ്ങൾ അറിഞ്ഞത് അമ്മമാരിൽ നിന്നാണെന്നാണ് 73 ശതമാനം പേരും പറഞ്ഞത്. എന്നാൽ ആർത്തവത്തിന്റെ യഥാർഥ അനുഭവം എന്താണെന്ന് ഇവരിൽ വളരെ കുറച്ച് അമ്മമാർ മാത്രമേ പെൺമക്കൾക്ക് പറഞ്ഞുകൊടുത്തിട്ടുള്ളൂ.
ആർത്തവം നൽകുന്ന വൈകാരികമായ ഭാരം എട്ട് വയസിനും 14 വയസിനും ഇടയിൽ തങ്ങൾക്ക് തലയിലേറ്റേണ്ടി വന്നുവെന്ന് സർവേയിലെ 76 ശതമാനം പേരും പറയുന്നു. ആർത്തവം എന്താണെന്ന് പൂർണമായി മനസിലാകുന്നതിന് മുമ്പായിരുന്നു ഇത്. വൈകാരികമായ ഒറ്റപ്പെടൽ അനുഭവിച്ചെന്ന് പറഞ്ഞത് സർവേയിൽ പങ്കെടുത്ത പാതിയോളം സ്ത്രീകളാണ്. ആർത്തവകാലത്ത് തങ്ങളെ കുടുംബം തങ്ങളെ അകറ്റി നിർത്തിയെന്ന് ഇവർ പറയുന്നു.

ആർത്തവകാലത്ത് തങ്ങളുടെ ദൈനംദിനചര്യകൾക്കായി ‘അഡ്‌ജസ്റ്റ്’ ചെയ്തില്ല എന്ന് പറയാൻ സർവേയിൽ പങ്കെടുത്ത മൂന്ന് ശതമാനം പേർക്ക് മാത്രമേ സാധിച്ചുള്ളൂ. ഉള്ളിൽ കൊടുങ്കാറ്റാണെങ്കിലും അത് പുറത്ത് കാണിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കപ്പെട്ടവരാണ് ബാക്കിയുള്ളവർ. ഈ സർവേ നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകൾ പോലും ആർത്തവത്തെ അകറ്റിനിർത്തപ്പെടേണ്ട ഒന്നായാണ് കാണുന്നത്.
21-ാം നൂറ്റാണ്ടിൻ്റെ കാൽഭാഗം പിന്നിടുന്ന ഇക്കാലത്തും ഇത്തരം യാഥാസ്ഥിതിക മനോഭാവം തുടരുകയാണ്. ആർത്തവമെന്നാൽ തികച്ചും സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്ന് തിരിച്ചറിയുകയും ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കുകയും ചെയ്യുന്ന കാലത്ത് മാത്രമേ ഇതിൽ മാറ്റമുണ്ടാകൂ.
