ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിച്ചേർന്നതിന് പിന്നാലെ ചൈന, റെയർ എർത്ത് മൂലകങ്ങൾ ഉൾപ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാർഥികൾക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തൻ്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.

ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും കുറിപ്പിൽ ട്രംപ് പറയുന്നു. ഫുൾ മാഗ്നറ്റുകളും ആവശ്യമായ മുഴുവൻ റെയർ എർത്ത് മൂലകങ്ങളും ചൈന വിതരണം ചെയ്യും. അതുപോലെ ചൈനീസ് വിദ്യാർഥികൾക്ക് അമേരിക്കയിലെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കാനുള്ള അവസരം ഉൾപ്പെടെയുള്ളവ അമേരിക്ക നൽകും. അമേരിക്കയ്ക്ക് വ്യാപാരച്ചുങ്കം 55 ശതമാനം ലഭിക്കുമ്പോൾ ചൈനയ്ക്ക് പത്തുശതമാനം ലഭിക്കും. ബന്ധം വളരെ മികച്ചതാണ്, ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറഞ്ഞു.

അമേരിക്കയുടെയും ചൈനയുടെയും ഉന്നതോദ്യോഗസ്ഥർ രണ്ടുദിവസമായി ലണ്ടനിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിൽ അന്തിമതീരുമാനമായത്. റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയായിരുന്നു ഈ ചർച്ചയിലെ മുഖ്യവിഷയമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണത്തിൽവരെ അത്യന്താപേഷിതമാണ് റെയർ എർത്ത് മൂലകങ്ങൾ. ഇവയുടെ കയറ്റുമതിയുടെ കാര്യത്തിലെ ആഗോളഭീമനാണ് ചൈന.

