യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ്് ജെ.ഡി. വാൻസിനെയും വധിക്കാൻ ആഹ്വാനംചെയ്ത് ഭീകരസംഘടനയുടെ നേതാവ്. അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അഖ്ലാകി വധിക്കാൻ ആഹ്വാനം ചെയ്ത് സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇസ്രയേലിനോടുള്ള ശക്തമായ പിന്തുണയാണ് വധഭീഷണിയ്ക്കുപിന്നിലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മസ്ക‌് ഉൾപ്പെടെയുള്ള ട്രംപിന്റെ ഉപദേഷ്ടാക്കളെയും വധിക്കണമെന്ന് അൽ അഖ്ലാകി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഞായറാഴ്ച പുറത്തുവന്ന വീഡിയോ ആണിതെന്നാണ് കരുതുന്നത്.
അമേരിക്കയിലുള്ള മുസ്ലിം സമൂഹത്തോടാണ് അഖ്ലാകി ആഹ്വാനംചെയ്യുന്നത്. പ്രതികാരം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അവരുടെ പിന്നാലെ പോകൂ, അവരുടെ കുടുംബങ്ങളേയും വിടേണ്ട, വൈറ്റ് ഹൗസിലെ രാഷ്ട്രീയപ്രവർത്തകരുമാരുമായി അടുപ്പമുള്ള എല്ലാവരേയും തീർക്കണം, ഇതാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഗാസയിലുള്ള തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകൾക്ക് ശേഷം ഇനിയൊരു ഒത്തുതീർപ്പ് വേണ്ട എന്നും വീഡിയോയിൽ പറയുന്നുണ്ട്. ജൂതരെ സുഖമായി കഴിയാനനുവദിക്കരുതെന്നും വീഡിയോയിൽ പറയുന്നു.

2024 മാർച്ചിലാണ് അൽ അവ്‌ലാകി അൽ ഖായിദയുടെ തലപ്പത്തെത്തിയത്. ആറ് മില്യൺ ഡോളറാണ് യുഎസ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. നേതൃസ്ഥാനത്തെത്തിയ ശേഷം അൽ അഖ്ലാകിയുടേതായി പുറത്തുവന്ന ആദ്യ വീഡിയോയാണ് ഇതെന്ന് അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. യെമനിലാണ് നിലവിൽ ഇയാളുള്ളതെന്നാണ് നിഗമനം.
