രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തിൽ മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാരതാംബ വിവാദത്തിൽ സിപിഎമ്മും ഉറച്ച നിലപാടു തന്നെയാണ് കൈക്കൊണ്ടിരിക്കുന്നതെന്നും അത് ഗവർണറുടെയും രാജ്‌ഭവന്റെയും സമീപനത്തിന് എതിരാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സിപിഐ കുറേക്കൂടി ശക്തമായ നിലപാടെടുത്തു. സിപിഎം ദുർബലപ്പെട്ടു എന്ന് വിമർശനം ഉയർന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിരുദ്ധ സർക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വർഗീയവത്കരണത്തിന്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ നിയമസഭ പോലെ, സെക്രട്ടേറിയേറ്റ് പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു പൊതു ഇടത്തിൽ വർഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാൻ പാടില്ല. അത് അസംബന്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണ വേദിയിൽ ഭാരതാംബയുടെ ചിത്രംവെച്ചതിനെ തുടർന്ന് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ വിളക്കുതെളിച്ച് പുഷ്‌പാർച്ചന നടത്തിയാണ് കഴിഞ്ഞ ദിവസവും രാജ്ഭവനിൽ പരിപാടി നടന്നിരുന്നത്. എന്നാൽ പരിസ്ഥിതി ദിനാചരണം സർക്കാർ പരിപാടി ആയതിനാൽ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല. ഇതോടെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് മന്ത്രി തീരുമാനിച്ചത്.
