നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയമായ അവസാനം. നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നോർവെയുടെ തന്നെ മാഗ്നസ് കാൾസൻ നിലനിർത്തി. അവസാന റൗണ്ടിൽ ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ടതോടെയാണ് കാൾസന് കിരീടം സ്വന്തമായത്.

കാൾസന്റെ ഏഴാം നോർവേ ചെസ് ചാമ്പ്യൻഷിപ്പ് നേട്ടമാണിത്. അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കിരീടം നേടാനുള്ള അവസരം അവസാന നിമിഷം വരുത്തിവച്ച പിഴവിലൂടെ ഗുകേഷ് കളഞ്ഞുകുളിക്കുകയായിരുന്നു.
ഗുകേഷിനെ പരാജയപ്പെടുത്തി കരുവാന മൂന്ന് പോയന്റും നേടിയതോടെ കാൾസൻ 16 പോയന്റോടെ കിരീടമുറപ്പിക്കുകയായിരുന്നു. 15.5 പോയന്റോടെ കരുവാന രണ്ടാമതും 14.5 പോയന്റുമായി ഗുകേഷ് മൂന്നാം സ്ഥാനത്തുമെത്തി.

കരുവാനയ്ക്കെതിരേ വിജയം നേടിയിരുന്നെങ്കിൽ ഗുകേഷിന് കിരീടം നേടാമായിരുന്നു. എന്നാൽ, നിർണായക സമയത്ത് വരുത്തിയ പിഴവ് ഗുകേഷിന് മത്സരം നഷ്ടമാക്കി. ക്ലോക്കിൽ രണ്ട് സെക്കൻഡ് മാത്രം ബാക്കി നിൽക്കെയാണ് ഗുകേഷ് പരാജയം സമ്മതിച്ചത്. നോർവേ ചെസ് കിരീടം നേടിയിരുന്നുവെങ്കിൽ ലോക ഒന്നാം നമ്പർ സ്ഥാനവും ഗുകേഷിന് സ്വന്തമാക്കാമായിരുന്നു.
