ടി20 ക്രിക്കറ്റിന്റെ ജനസമ്മതിയിൽ ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാർ കുറയുന്നതിന് പരിഹാരമായാണ് നീക്കമെന്നാണ് റിപ്പോർട്ട്. പന്തിന്റെ ഉപയോഗത്തിലും കൺകഷൻ നിയമത്തിലുമാണ് പ്രധാനമായും മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങുന്നത്. ജൂലായ് മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഏകദിനത്തിൽ ഇനി ഒരു ഇന്നിങ്സിൽ രണ്ട് എൻഡിൽ നിന്നും പന്തെറിയാൻ രണ്ട് പന്തുകൾ ഉപയോഗിക്കും. അതായത് ഓരോ ന്യൂ ബോളുകൾ വീതം രണ്ട് എൻഡിൽ നിന്നും എറിയാൻ ഉപയോഗിക്കുന്ന രീതി. ആദ്യ 34 ഓവറുകൾ ഇത്തരത്തിൽ രണ്ട് വ്യത്യസ്ത പന്തുകൾ ഉപയോഗിച്ചാകും എറിയുക. ഓരോ പന്ത് ഉപയോഗിച്ചും 17 ഓവറുകൾ വീതം എറിയും. പിന്നീടുള്ള 16 ഓവറുകൾ എറിയാൻ ഈ രണ്ടു പന്തുകളിലെ ഒന്ന് മാത്രമാകും ഉപയോഗിക്കുക. ഏത് പന്താണ് ഉപയോഗിക്കേണ്ടതെന്ന് ബൗളിങ് ടീം ക്യാപ്റ്റന് തീരുമാനിക്കാം.

കൺകഷൻ നിയമത്തിലും കാതലായ മാറ്റമുണ്ട്. അടിയന്തര സാഹചര്യത്തിൽ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കാനുള്ള കളിക്കാരുടെ പട്ടിക മത്സരത്തിനു മുമ്പുതന്നെ മാച്ച് റഫറിക്ക് കൈമാറണം. വിക്കറ്റ് കീപ്പർ, ബാറ്റർ, പേസ് ബൗളർ, സ്‌പിൻ ബൗളർ, ഓൾ റൗണ്ടർ എന്നിവരുൾപ്പെടുന്നതാകണം ഈ പട്ടിക. ആവശ്യം വന്നാൽ ഈ പട്ടികയിൽ നിന്നേ പകരക്കാരെ ഇറക്കാനാകൂ.
