ഇന്ത്യയിൽനിന്നുള്ള സർവ്വകക്ഷി പ്രതിനിധിസംഘത്തിന്റെ ഭാഗമായി യുഎസിലെത്തിയ ശശി തരൂർ എംപിയോട് സുപ്രധാനനയതന്ത്ര ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ മകൻ ഇഷാൻ തരൂർ. പഹൽഗാം ഭീകരാക്രമണം, തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂർ എന്നിവ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും ഇന്ത്യയുടെ ഭാഗം വിശദമാക്കുന്നതിനും നിയോഗിച്ചിട്ടുള്ള സംഘങ്ങളിൽ ശശി തരൂർ നേതൃത്വം നൽകുന്ന സംഘമാണ് യുഎസിലെത്തിയിട്ടുള്ളത്. ന്യൂയോർക്കിലെ കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസിൽ നടന്ന ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള മുഖാമുഖം പരിപാടിയിലാണ് ശശി തരൂരും ഇഷാൻ തരൂരും ചോദ്യവും ഉത്തരവുമായി അപൂർവ്വവും ഹൃദ്യവുമായ സന്ദർഭം മറ്റുള്ളവർക്ക് നൽകിയത്.

ചോദ്യമുന്നയിക്കുന്നതിനായി ഇഷാൻ മുന്നോട്ടുവന്നയുടനെ തന്നെ “അതെന്റെ മകനാണ്, അതുകൊണ്ട് ഇതനുവദിക്കാനാകില്ല” എന്ന ശശി തരൂരിന്റെ വാക്കുകൾ അവിടെയുണ്ടായിരുന്നവരിൽ ചിരിപടർത്തി. സാധാരണരീതിയിൽ ഒരു ഹായ് പറഞ്ഞുകൊണ്ട് സ്വയം പരിചയപ്പെടുത്തിയതിനുശേഷമായിരുന്നു ഇഷാന്റെ ചോദ്യം. ചോദ്യമുന്നയിക്കാൻ ഇഷാൻ മൈക്കെടുത്തപ്പോൾ ശശി തരൂർ പുഞ്ചിരിച്ചുകൊണ്ട് മൈക്ക് ഉയർത്തിപ്പിടിക്കാൻ ആംഗ്യം കാട്ടി. പഹൽഗാം ആക്രമണത്തിൽ പാകിസ്താന്റെ പങ്കുവ്യക്തമാക്കുന്ന വിധത്തിലുള്ള തെളിവുകൾ ഏതെങ്കിലും രാജ്യം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ഇഷാന്റെ ചോദ്യം. വാഷിങ്‌ടൺ പോസ്റ്റിൽ ഫോറിൻ അഫയേഴ്സ് കോളമിസ്റ്റായി പ്രവർത്തിക്കുകയാണ് ഇഷാൻ.
ഈ ചോദ്യം ഇഷാൻ്റെ ഭാഗത്തുനിന്ന് വന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു തരൂരിന്റെ ഉത്തരത്തിന്റെ ആദ്യഭാഗം.

പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ആരോപണത്തിൽ ഒരു രാജ്യത്തിനും സംശയമില്ലെന്നും ആരും തെളിവുകൾ തേടിയിട്ടില്ലെന്നും തരൂർ പറഞ്ഞു. അതേസമയം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഈ ചോദ്യം ഉയർന്നതായും തരൂർ കൂട്ടിച്ചേർത്തു. വിശ്വാസയോഗ്യമായ തെളിവില്ലാതെ ഇന്ത്യ ഇത്തരമൊരാരോപണം ഉന്നയിക്കില്ലെന്നും തരൂർ വ്യക്തമാക്കി.
37 കൊല്ലമായി പാകിസ്താനിൽ നിന്നുള്ള ഭീകരാക്രമണം ഇന്ത്യ നേരിടുന്നു. ഓരോ ആക്രമണം നടക്കുമ്പോഴും പാകിസ്താൻ ആവർത്തിച്ച് നിഷേധിക്കുന്നതായും ഒസാമ ബിൻ ലാദനെ പാകിസ്‌താനിലെ സുരക്ഷിതമായ താവളത്തിലാണ് കണ്ടെത്തിയതെന്ന കാര്യം യുഎസ് വിസ്മരിച്ചുകാണില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. അതാണ് പാകിസ്‌താൻ, മുംബൈ ഭീകരാക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വാദിച്ചവരാണ് പാകിസ്‌താനെന്നും എന്നാൽ പാകിസ്‌താനെ കുറിച്ച് ഇന്ത്യയ്ക്ക് നല്ലവണ്ണം അറിയാമെന്നും തരൂർ പറഞ്ഞു. അവർ തന്നെ ഭീകരരെ അയക്കും, കയ്യോടെ പിടിക്കുന്നതുവരെ അവരത് നിഷേധിച്ചുകൊണ്ടിരിക്കും, തരൂർ പറഞ്ഞു.
