ഉത്തർപ്രദേശിലെ മീററ്റിൽ ദുരഭിമാനക്കൊലപാതകം. 17 വയസ്സുള്ള ആസ്താ എന്നെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ദാദ്രി എന്ന ഗ്രാമപ്രദേശത്താണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആസ്തയെയാണ് മാതാവ് രാകേഷ് ദേവി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്‌തത്. മൃതദേഹം സംസ്കരിക്കാൻ സഹോദരങ്ങളെ വിളിച്ചുവരുത്തുകയും അവരുടെ സഹായത്തോടെ തല വെട്ടിമാറ്റുകയുമായിരുന്നു. പാർതാപൂരിലെ കനാലിൽ തലയില്ലാത്ത മൃതദേഹം ഉപേക്ഷിച്ചു.
കനാലിലൂടെ തലയില്ലാത്ത മൃതദേഹം ഒഴുകി വരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. തല വെട്ടിയതിനാൽ ആളാരാണെന്ന് തുടക്കത്തിൽ തിരിച്ചറിയാനായില്ല. എന്നാൽ ഇരയുടെ സൽവാറിന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ഒരു കടലാസ് കഷണം തിരിച്ചറിയുന്നതിൽ നിർണായകമായി.

ആസ്തയ്ക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ഇയാളുമായി ആസ്‌ത സംസാരിക്കുന്നത് അമ്മ കാണുകയും അതിൽനിന്ന് വിലക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടി അതിന് തയ്യാറായില്ല. തുടർന്ന് അമ്മ മകളെ മർദ്ദിക്കുകയും സഹോദരൻമാരെയടക്കം വിളിച്ചുവരുത്തുകയും ചെയ്‌തുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻമാരും ഈ സമയം വീട്ടിലുണ്ടായിരുന്നു. എന്തുവന്നാലും പ്രണയത്തിൽനിന്ന് താൻ പിൻമാറില്ലെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ രാകേഷ് ദേവി ആസ്‌തയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹത്തിന്റെ തല വെട്ടിമാറ്റി ഉപേക്ഷിക്കുകയും ചെയ്തു. പെൺകുട്ടിയെ തിരിച്ചറിയാതിരിക്കാനായിരുന്നു തല വെട്ടിമാറ്റിയത്.
വസ്ത്രത്തിൽ നിന്ന് രണ്ട് 20 രൂപ നോട്ടുകളും ‘വികാസ്’ എന്ന പേരൈഴുതിയ ഒരു കുറിപ്പും ലഭിച്ചു. പേരിന് താഴെ ഒരു ഫോൺനമ്പറുമുണ്ടായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പെൺകുട്ടിയുടെ സഹപാഠിയായ ആൺകുട്ടിയിലേക്ക് എത്തി. തങ്ങൾ പ്രണയത്തിലാണെന്നും എന്നാൽ അതിന്റെ പേരിൽ ആസ്തതയുടെ ബന്ധുക്കൾ നിരന്തരം പ്രശ്നം ഉണ്ടാക്കുകയാണെന്നും ആൺകുട്ടി പറഞ്ഞു.

പോലീസുകാർ പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. മകളെവിടെ എന്ന ചോദിച്ചപ്പോൾ കാണാനില്ലെന്നായിരുന്നു മറുപടി. കാണാതായിട്ടും എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഒടുവിൽ രാകേഷ് ദേവിയെയും പ്രായപൂർത്തിയാകാത്ത രണ്ടാൺമക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മകൾ കാമുകനുമായി മൊബൈലിൽ സംസാരിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ഫോൺ മകളുടെ കയ്യിൽനിന്ന് തട്ടിപ്പറിച്ചു വാങ്ങിയപ്പോൾ അതിന്റെ പേരിൽ വഴക്കുണ്ടാവുകയും തുടർന്ന് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന് രാകേഷ് ദേവി പറഞ്ഞു. മൃതദേഹം ഒളിപ്പിക്കാനാണ് തന്റെ സഹോദരൻമാരെ വിളിച്ചുവരുത്തിയതെന്ന് ഇവർ പറഞ്ഞു.
